കൊച്ചി: പാക് സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ വീണ്ടും മലയാളി ഹാക്കര്‍മാരുടെ ആക്രമണം. പാക് വെടിവെപ്പില്‍ ജമ്മു കശ്മീരില്‍ എട്ടുമാസം പ്രായമുള്ള നിധിന് കൊല്ലപ്പെട്ടതിന്റെ പ്രതിഷേധമായാണ് സൈബര്‍ ആക്രമണം. പാക് സര്‍ക്കാറിന്റെ അഞ്ച് വെബ്സൈറ്റുകളാണ് മലയാളി സൈബര്‍ കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് തകര്‍ത്തത്. ഹാക്ക് ചെയ്ത പാക് സൈറ്റുകളുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
പാക് വെബ്സൈറ്റ് ആക്രമിക്കുന്നതിനുള്ള കാരണങ്ങളും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനികരുടെ തോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എട്ടു മാസം മാത്രം പ്രായമുള്ള, മുലപ്പാലിന്റെ ഗന്ധം പോലും വിട്ടുമാറാത്ത നിധിന്. സങ്കടപ്പെടാന്‍ ആരും ഉണ്ടാകില്ല. നവമാധ്യമങ്ങളിലെ പുരോഗമനവാദികള്‍ ആരും ഈ വാര്‍ത്ത കാണില്ല. ആരും പ്രൊഫൈല്‍ പിക്ചര്‍ മാറ്റി അനുശോചനം അറിയിക്കാന്‍ തിടുക്കപ്പെടില്ല. ജസ്റ്റിസ് ഫോര്‍ എന്ന ഹാഷ് ടാഗുകള്‍ ഉണ്ടാകില്ല. കാരണം കൊല്ലപ്പെട്ട കുഞ്ഞിന് മതമില്ല. ഇതില്‍ കൊയ്യാന്‍ രാഷ്ട്രീയ ലാഭങ്ങള്‍ ഇല്ല. എന്നാല്‍ ഞങ്ങള്‍ക്കിതു ഒരിക്കലും മറക്കാന്‍ കഴിയില്ല. കശക്കിയെറിയപ്പെട്ടത് നാളെയുടെ വാഗ്ദാനമാണ്.
അവനു വേണ്ടി ഞങ്ങള്‍ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യും. ഈ കുഞ്ഞിന് വേണ്ടി മാത്രം അല്ല സമൂഹത്തില്‍ സ്വന്തം ലാഭങ്ങള്‍ മാത്രം ലക്ഷ്യമാക്കി മുറവിളി കൂട്ടുന്നവര്‍ക്കിടയില്‍ ഇത് പോലെ നിശ്ശബ്ദരാക്കപ്പെട്ട അനേകമായിരം നിധിന്മാര്ക്ക് വേണ്ടി മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ജീവന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെയും പ്രതികരിച്ചിരിക്കും, അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: