തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന നീക്കത്തില്‍ ഉമ്മന്‍ചാണ്ടി ദേശീയതലത്തിലേക്ക്. ഒരര്‍ത്ഥത്തില്‍ കേരളത്തില്‍ നിന്നു പറിച്ചുമാറ്റുന്ന തരത്തില്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയാക്കി. പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ അപ്രതീക്ഷിത തീരുമാനത്തില്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ എ ഗ്രൂപ്പ്. രാഹുലിനു നന്ദി, ചലഞ്ചിങ് ഉത്തരവാദിത്തം, സംസ്ഥാനം വിട്ടു പോകില്ല, വിവാദം വേണ്ട എന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. രാഹുലിന്റെ ബുദ്ധിപരമായ തീരുമാനം എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. വി.എം. സുധീരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ സ്വീകരിക്കാതെ മാറി നിന്ന ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. കെ.സി. വേണുഗോപാല്‍ വരെ ജനറല്‍ സെക്രട്ടറിയായിട്ടും ഉമ്മന്‍ചാണ്ടിക്ക് എന്തുകൊണ്ട് പാര്‍ട്ടി ദേശീയതലത്തില്‍ പദവി നല്‍കുന്നില്ല എന്നതായിരുന്നു സംശയം. ഉമ്മന്‍ ചാണ്ടിക്ക് കേരളം വിടാന്‍ താല്പര്യമില്ല എന്നതായിരുന്നു പറഞ്ഞു കേട്ട ന്യായം. പാര്‍ട്ടിയിലെ സ്ഥാനക്കയറ്റം എന്നതിലുപരി കേരളത്തില്‍ നിന്നുള്ള സ്ഥലംമാറ്റമായി ഇതു കാണണം എന്നാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. അങ്ങനെയങ്കില്‍ അതിനു ചരടു വലിച്ചവര്‍ ആരൊക്കെ എന്നാണിനി അറിയാനുള്ളത്.
കേരളത്തിലെ വലിയ നേതാവ് എന്നൊക്കെ പറയുമ്പോഴും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വിശ്വാസത്തിലെടുക്കാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. ഇന്ദിരയുടെ കാലത്ത് കെ. കരുണാകരനും സോണിയയുടെ കാലത്ത് എ.കെ. ആന്റണിയും ആയിരുന്നു ഹൈക്കമാന്‍ഡ് വിശ്വസ്തര്‍. രാഹുലും ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുത്തിരുന്നില്ല. സുധീരനെ കെപിസിസി പ്രസിഡന്റാക്കിയപ്പോഴും നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടം നടന്നില്ല.
കോണ്‍ഗ്രസ് വട്ടപ്പൂജ്യമായ ആന്ധ്രയുടെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ എംഎല്‍എയോ എംപിയോ ഇല്ല. നിലവിലെ സാഹചര്യത്തില്‍ വലിയ പ്രതീക്ഷയ്ക്കും വകയില്ല. ഉമ്മന്‍ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുമ്പോഴാണ് രാഹുലിന്റെ അപ്രതീക്ഷിത നടപടി.
സംസ്ഥാനത്ത് സജീവമായി ഉണ്ടാകുമെന്ന് ഉമ്മൻചാണ്ടി
കോട്ടയം: പാര്‍ട്ടി നേതൃത്വം ഏല്‍പ്പിച്ച പുതിയ ദൗത്യം വെല്ലുവിളിയായി ഏറ്റെടുക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാതൊരു പദവികളും ഇല്ലാതെ പ്രവര്‍ത്തിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഏല്പിച്ച പുതിയ നിയോഗം പൂര്‍ണ മനസ്സോടെ ഏറ്റെടുക്കുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി തന്നെയുണ്ടാകും. പുതുപ്പള്ളിയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഏല്പിച്ച ദൗത്യത്തോട് നൂറുശതമാനം നീതിപുലര്‍ത്തും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ഒരുസ്ഥാനവും കേരളത്തില്‍ ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയായിരുന്നു. രാഷ്ട്രീയ ജീവിതത്തിനിടെ കേരളത്തിന് പുറത്തേക്ക് രണ്ടുതവണ മാത്രമാണ് ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ടി വന്നത്. യാദൃച്ഛികമാണെങ്കിലും അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: