കീവ്: ഞങ്ങള്‍ തന്നെയാണ് ചാമ്പ്യന്‍സ് ലീഗിലെ രാജക്കന്മാരെന്ന റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി തെളിയിച്ചു. കീവിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് റയല്‍ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം ചൂടി.
പലപ്പോഴും പകരക്കാരനായി കളിക്കളത്തിലിറങ്ങുന്ന ഗാരെത്ത് ബെയ്ലിന്റെ എണ്ണംപറഞ്ഞ രണ്ട് ഗോളുകള്ളാണ് റയലിന് കിരീടം സമ്മാനിച്ചത്. കരീം ബെന്‍സേമയാണ് ഒരു ഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ സമാശ്വാസ ഗോള്‍ സാദിയോ മാനെയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
ഇത് പതിമൂന്നാം തവണയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ബയേണ്‍ മ്യൂണിച്ചിനുശേഷം തുടര്‍ച്ചായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം തലയിലേറ്റുന്ന ആദ്യ ടീമെന്ന നേട്ടവും റയലിന് ലഭിച്ചു. 1974, 75, 76 വര്‍ഷങ്ങളിലാണ് ബയേണ്‍ തൂടര്‍ച്ചയായ മൂന്ന് തവണ കിരീടത്തില്‍ മുത്തമിട്ടത്.
സ്റ്റാര്‍ സ്ട്രൈക്കര്‍മാരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുഹമ്മദ് സലയും തമ്മിലുളള പോരാട്ടമാകും ഫൈനലെന്ന പ്രതീക്ഷ ആദ്യത്തെ അരമണിക്കൂറിനുളളില്‍ തകര്‍ന്നു. തോളിന് പരിക്കേറ്റ സല കരഞ്ഞുകൊണ്ട് കളം വിട്ടു. പന്തു പിടിക്കാന്‍ സെര്‍ജിയോ റാമോസുമായുളള മല്ല യുദ്ധത്തിലാണ് സലക്ക് പരിക്കേറ്റത്. അതേസമയം റൊണാള്‍ഡോ മുഴുവന്‍ സമയവും റയലിനായി പൊരുതി.
തുടക്കത്തില്‍ നന്നായി കളിച്ചുവന്ന ലിവര്‍പൂള്‍ സല മടങ്ങിയതോടെ തപ്പിത്തടഞ്ഞു. എന്നിരുന്നാലും ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ലിവര്‍പൂള്‍ പിടിച്ചു നിന്നു. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ റയല്‍ ആദ്യ ഗോള്‍ കുറിച്ചു. ലിവര്‍പൂള്‍ ഗോളി കാറിയസിന്റെ പിഴവ് മുതലാക്കി കരീം ബെന്‍സേമയാണ് ആദ്യ ഗോള്‍ നേടിയത്.
ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ലിവര്‍പൂള്‍ നാലു മിനിറ്റിനുളളില്‍ സമനില നേടി. സാദിയോ മാനെയുടെ മികച്ചൊരു നീക്കമാണ് ഗോളായി മാറിയത്.പിന്നീട് ഇസ്കോയ്ക് പകരക്കാരനായി ഇറങ്ങിയ ഗാരെത്ത് ബെയ്ല് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. 64-ാം മിനിറ്റിലാണ് ബെയ്ല് ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ ഏഴു മിനിറ്റ് ശേഷിക്കെ ബെയ്ല് രണ്ടാം ഗോളും നേടി. മുപ്പതു വാര അകലെ നിന്ന് ബെയ്ല് തൊടുത്തുവിട്ട ഷോട്ട് ലിവര്‍പൂള്‍ ഗോളിയെ കബളിപ്പിച്ച് വലയില്‍ കയറി.
റയല്‍ കിരീടം ചൂടിയതോടെ മൂന്ന് തവണ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന മൂന്നമത്തെ കോച്ചായി സിനദിന്‍ സിദാന്. ലിവര്‍പൂള്‍ കോച്ചായ ജൂര്‍ഗന്‍ ക്ലോപ്പിന്റെ അവസാന ഏഴു വമ്പന്‍ ടൂര്‍ണമെന്റ് ഫൈനലുകളിലെ ആറാം തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: