ന്യൂദൽഹി: ഇന്ത്യയ്ക്കെതിരെ തീവ്രവാദം ശക്തമാക്കാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദും സക്കീർ ഉർ റഹ്മാൻ ലഖ്വിയും നിരന്തരം പരിശ്രമിച്ചുവെന്ന് പിടിയിലായ ലഷകർ ഭീകരന്റെ വെളിപ്പെടുത്തൽ. ഇവർ യുവാക്കളെ എളുപ്പത്തിൽ ഭീകര സംഘടനയിലേക്ക് കൊണ്ടുവരാൻ ഏറെ സ്വാധീനം ചെലുത്തിയെന്ന് കുപ്വാരയിൽ നിന്നും അറസ്റ്റിലായ ലഷ്കർ ഭീകരൻ സബിയുള്ള എന്ന ഹംസ വെളിപ്പെടുത്തി.
ഹാഫീസ് സയീദ് നേതൃത്വം നൽകുന്ന ജമാത്ത് ഉദ് ദവാ (ജെയുഡി) ഭീകര സംഘടന യുവാക്കളെ എളുപ്പത്തിൽ കബളിപ്പിച്ച് ഇവരുടെ വിശ്വാസം നേടി തീവ്രവാദ സംഘടനയിൽ ചേർക്കുകയായിരുന്നു. തെരഞ്ഞെടുക്കുന്ന യുവാക്കൾക്ക് രണ്ട് വർഷത്തോളം ഏഴോളം കേന്ദ്രങ്ങളിൽ പരിശീലനം നൽകും. മുദ്രിക്കെ, ഖൈബർ മേഖലയിലെ വനപ്രദേശം, മുസാഫറാബാദിലെ കുന്നുകൾ എന്നിവിടങ്ങൾ പരിശീലാനകേന്ദ്രങ്ങളാണെന്ന് ഹംസ പറഞ്ഞു.
കഴിഞ്ഞ മാർച്ചിലാണ് ഹംസയെ എൻഐഎ പിടികൂടുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ സൈന്യം വധിച്ചിരുന്നു. എൻഐഎ ഇയാളെ നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ജെയുഡി നേതാക്കൾ 15നും 20നും ഇടയിൽ പ്രായമുള്ള യുവാക്കളെ ഇന്ത്യയ്ക്കെതിരെ സ്വന്തം ജീവൻ ബലിയർപ്പിച്ച് ജിഹാദ് നടത്തുന്നതിനായി ക്ഷണിക്കുകയായിരുന്നുവെന്ന് ഹംസ വെളിപ്പെടുത്തി.
അമീർ സാഹബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹാഫീസ് സയീദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. ജില്ലകളിലും താലൂക്കുകളിലും നിന്നുമെല്ലാമായി യുവാക്കളെ ഭീകര സംഘടനയിൽ എത്തിച്ചിരുന്നു. റിക്രൂട്ടേഴ്സർമാർ മദ്രസയിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്നും ഹംസ വ്യക്തമാക്കി. തെരഞ്ഞെടുക്കുന്നവരെ ലാഹോറിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിലെത്തിക്കുകയാണ് പതിവെന്നും ഹംസ പറഞ്ഞു.
പരിശീലന വേളകളിൽ ഹാഫീസ് സയീദ് സന്ദർശനത്തിന് എത്താറുണ്ടെന്നും തങ്ങളെ ആലിംഗനം ചെയ്ത ശേഷം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും പ്രേരണകളും നടത്താറുണ്ടെന്നും ഹംസ വ്യക്തമാക്കി. ഭീകരസംഘടനയുടെ വിദ്യാർത്ഥി സംഘടനയായ അല്മൊഹാദിയ അംഗങ്ങൾ മൊബൈലിൽ ചിപ്പുകൾ ഘടിപ്പിച്ച് തീവ്രവാദികളുമായി ആശയവിനിമയം നടത്താറുണ്ടെന്നും ഹംസ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: