ലഖ്നൗ: ഇന്ത്യയ്ക്കെതിരെ ‘വിശുദ്ധയുദ്ധം’ നടത്താന്‍ പാക്കിസ്ഥാനില്‍ കുട്ടികള്‍ക്കുള്ള ജിഹാദി പരിശീലന ക്യാമ്പുകള്‍ സജീവം. സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പൂര്‍ണ പിന്തുണയോടെ ജമാ ഉദ് ദവാ നേതാവ് ഹഫീസ് സയ്യിദും ലഷ്കര്‍ ഇ തൊയ്ബ ഭീകരന് സക്കീര്‍ ഉര് റഹ്മാന് ലഖ്വിയുമാണ് 15 നും 20 ഇടയില്‍ പ്രായമുള്ള കുട്ടികളെ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
മദ്രസ വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെ കുപ്വാരയില് നിന്ന് പിടിയിലായ പാക്കിസ്ഥാന് ഭീകരന് ഹംസ എന്ന സബീയുള്ളയെ എന്‍ഐഎ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
പ്രത്യേകം അധികാരപ്പെടുത്തിയ പരിശീലകര്‍ക്കു കീഴില്‍ ഏഴു ഘട്ടങ്ങളിലായാണ് പരിശീലനം. കാലയളവ് രണ്ടുവര്‍ഷം.
മുസാഫറാബാദിലെ കുന്നിന്‍പ്രദേശങ്ങള്‍, ഖൈബര്‍ പഖ്തുണ്‍ഖ്വാ കാടുകള്‍, മുര്ദിക് തുടങ്ങി ഏഴു പ്രദേശങ്ങളിലാണ് പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരായ ജിഹാദികളാകാന്‍ പരസ്യമായാണ് കുട്ടികളെ ജമാ ഉദ് ദവാ നേതാക്കള്‍ ക്ഷണിക്കുന്നത്. പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കിയാണ് ഇവര്‍ താത്പര്യമുള്ളവരോട് ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്.
അമീര്‍ സാഹബ്, അമീര്‍ മസ്ഗര്‍ എന്നീ പേരുകളിലാണ് പരിശീലകരുടെ മേധാവിയായ ഹഫീസ് സയ്യിദ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്കു കീഴില്‍ സെക്ടര്‍, നഗരം, താലൂക്ക്, ജില്ല, മേഖല അടിസ്ഥാനത്തിലുള്ള മറ്റു പരിശീലകര്‍. ഉയര്‍ന്ന റാങ്കിലുള്ള പരിശീലകര്‍ ‘മസൂല്‍’ എന്നാണറിയപ്പെടുന്നത്.
താഴെത്തട്ടിലുള്ള പരിശീലകര്‍ ‘കാക്ക്റൂണു’കള്‍. ലാഹോറിലെ മുര്ദിക്കിലാണ് പരിശീലന ക്യാമ്പുകളുടെ പ്രാദേശിക കേന്ദ്രമുള്ളത്. മദ്രസകളില്‍ നിന്ന് മസൂലുകളാണ് കുട്ടികളെ കണ്ടെത്തി മുര്ദിക്കിലുള്ള ലഷ്കറിന്റെ പരിശീലന കേന്ദ്രത്തിലെത്തിക്കുന്നത്.
മുള്‍ട്ടാന്‍ പട്ടണത്തില്‍ പരിശീലകനായ തന്റെ പിതാവു തന്നെയാണ് തന്നെ പരിശീലന ക്യാമ്പിലെത്തിച്ചതെന്ന് എന്‍ഐഎ യുടെ ചോദ്യം ചെയ്യലില്‍ സബീയുള്ള പറഞ്ഞു. തന്നെ പരിശീലിപ്പിച്ച ആറു കേന്ദ്രങ്ങളെക്കുറിച്ചും ഇയാള്‍ വിശദീകരിച്ചു.
എല്ലായിടത്തും സൈന്യത്തിന്റെയും ഐഎസ്എയുടെയും സഹായമുണ്ടായിരുന്നു. ക്യാമ്പുകള്‍ ലഖ്വിയും സയ്യിദും സന്ദര്‍ശിച്ചതായും സബീയുള്ള പറഞ്ഞു.
തങ്ങളെ ആലിംഗനം ചെയ്ത് ഇന്ത്യക്കെതിരെ പോരാടാന്‍ ഇരുവരും പ്രചോദനം നല്കി. 25 കിലോയോളം ഭാരം ചുമലിലേറ്റി നടക്കാനും മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ സഞ്ചരിക്കേണ്ടതെങ്ങനെയെന്നുമുള്ള പരിശീലനവും റൂട്ടുമാര്‍ച്ചുകളും ക്യാമ്പുകളില്‍ പതിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: