തളിപ്പറമ്പ്: തളിപ്പറമ്പ് സബ്ട്രഷറിയില്‍ കവര്‍ച്ചക്ക് ശ്രമിക്കുകയും ലോട്ടറി സ്റ്റാളില്‍ നിന്ന് കവര്‍ച്ച ചെയ്യുകയും ചെയ്ത മോഷ്ടാവ് അറസ്റ്റില്‍. മഹാരാഷ്ട്ര സത്താറ സ്വദേശിയും കൂട്ടുംമുഖം പന്ന്യാല്‍ ലിസിഗിരി പള്ളിക്ക് സമീപം പുളിമൂട്ടില്‍ ഹൗസില്‍ താമസക്കാരനുമായ സച്ചിന് ചവാന് നാത്തു(28)നെയാണ് ഇന്നലെ ശ്രീകണ്ഠാപുരത്തുവെച്ച് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.ജെ.വിനോയി, പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 25ന് രാത്രിയായിരുന്നു കനത്ത മഴയുടെ മറവില്‍ കവര്‍ച്ച നടന്നത്.
മഹാരാഷ്ട്രയില്‍ ജോലിചെയ്തിരുന്ന പന്ന്യാലിലെ മലയാളി നഴ്സിനെ പ്രണയവിവാഹം ചെയ്ത് ഒന്‍പത് വര്‍ഷം മുമ്പാണ് സച്ചിന് കേരളത്തിലെത്തിയത്. ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. നിര്‍മ്മാണത്തൊഴിലാളിയായ സച്ചിന് അമിതമായി മദ്യപിക്കുന്നയാളായതിനാല്‍ സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ടിലായിരുന്നു. ഭാര്യയുടെ പ്രസവസമയത്ത് ഒരാളില്‍ നിന്നും കടമായി വാങ്ങിയ 9000 രൂപ കൊടുക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ മകന് സൈക്കിളിനും കൂടി ആവശ്യപ്പെട്ടതോടെ സമ്മര്‍ദ്ദത്തിലായ സച്ചിന് മോഷണം നടത്തി പണം കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. കവര്‍ച്ച നടത്തിയ ദിവസം പകല്‍ തന്നെ ആക്സോബ്ലെയിഡും മറ്റും കടലാസില്‍ പൊതിഞ്ഞ് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സൂക്ഷിക്കുകയും രാത്രി ഏഴരയോടെ തളിപ്പറമ്പിലെ ബിയര്‍ പാര്‍ലറില്‍ നിന്നും മദ്യപിച്ചശേഷം ട്രഷറിയില്‍ എത്തുകയുമായിരുന്നു. നിരവധി പേര് ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ വരുന്നത് നേരത്തെ കണ്ടിട്ടുള്ളതിനാല്‍ ഇവിടെ പണം ഉണ്ടാകുമെന്നുകരുതിയാണ് എത്തിയത്. മാത്രമല്ല കാവലില്ലാതിരുന്നതും ട്രഷറി തെരഞ്ഞെടുക്കാന്‍ കാരണമായി. കനത്ത മഴയായതിനാല്‍ വൈദ്യുതി ബന്ധവും നിലച്ചിരുന്നു. അരമണിക്കൂര്‍ സമയമെടുത്താണ് പ്രധാന കവാടത്തിലെ പൂട്ട് മുറിച്ച് അകത്തുകടന്നത്. സ്ട്രോങ്ങ് റൂമിലേക്കുള്ള കവാടം തുറന്നുവെങ്കിലും സ്ട്രോങ്ങ് റും പൂട്ട് സീല്‍ ചെയ്ത നിലയില്‍ കണ്ടത് വൈദ്യുതി കടത്തിവിടുന്ന വയറാണെന്ന് തെറ്റിദ്ധരിച്ചാണത്രെ അവിടെ നിന്നും മടങ്ങിയതെന്നും പോലീസ് പറഞ്ഞു.
പിന്നീട് തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാന്റിലെത്തി ലോട്ടറി സ്റ്റാളിന് സമീപം നിന്നപ്പോള്‍ സ്റ്റാളുടമ പണം എണ്ണി മേശയില്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രാത്രി പതിനൊന്നുവരെ അവിടെ ചുറ്റിത്തിരിഞ്ഞ് നടന്ന് ആളുകളെല്ലാം പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൂട്ട് തകര്‍ത്ത് അകത്തുകടന്ന് മേശയിലെ 30,000 രൂപ കവര്‍ന്നത്. കൂടാതെ ഒന്നരലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റും മോഷ്ടിച്ചു. മോഷ്ടിച്ച ടിക്കറ്റ് പത്തിലേറെ പേര്‍ക്ക് വില്‍പ്പന നടത്താന്‍ ഏല്‍പ്പിച്ചതാണ് സച്ചിന് വിനയായത്. ടിക്കറ്റിന് പിറകിലെ സീല്‍ കണ്ട് ചിലര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. പോലീസ് സംഘം സച്ചിനെ രഹസ്യമായി നിരീക്ഷിച്ച ശേഷം ഇന്നലെ രാവിലെ വില്‍പ്പനക്കാരില്‍ നിന്ന് കളക്ഷന്‍ ശേഖരിക്കാനെത്തിയപ്പോഴാണ് പിടികൂടിയത്. കടം വാങ്ങിയ പണം കഴിഞ്ഞദിവസം യുഎഇ എക്സേഞ്ച് വഴി അയച്ചുകൊടുത്തതായും പണം ഉപയോഗിച്ച് സൈക്കിള്‍ വാങ്ങിയതായും പ്രതി സമ്മതിച്ചു. കൃത്യം നടത്തിയശേഷം പുലര്‍ച്ചെ ഒന്നോടെ 500 രൂപ ഓട്ടോക്കൂലി നല്‍കിയാണ് പ്രതി കൂട്ടുംമുഖത്തെ വീട്ടിലെത്തിയത്. പോലീസ് ചോദ്യം ചെയ്തുവരുന്ന സച്ചിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒ കെ.എ.അബ്ദുള്‍ റൗഫ്, സിപിഒമാരായ ശിഹാബ്, ബിനീഷ്, ജാബിര്‍ എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: