ന്യൂദല്‍ഹി: ഗവര്‍ണര്‍ പദവി നിറഞ്ഞ സംതൃപ്തിയോടെ ഏറ്റെടുക്കുന്നതായും ജനസേവനത്തിനുള്ള അവസരമായി കരുതുന്നുവെന്നും നിയുക്ത മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ഏല്‍പ്പിച്ച എല്ലാ ചുമതലയും ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനവും വിജയിപ്പിച്ചിട്ടുണ്ട്. എന്തു ചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. ഇത്രകാലം രാഷ്ട്രീയ മേഖലയിലായിരുന്നു. ഇപ്പോള്‍ രംഗം മാറുന്നുവെന്നു മാത്രം. ജനസേവനമാണ് അവിടെയും ലക്ഷ്യം.
ഗവര്‍ണര്‍ എന്നത് ഭരണത്തലവന്റെ ജോലിയാണ്. പഞ്ചായത്ത് മെമ്പര്‍ പോലുമായിട്ടില്ല. ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, വിജയിക്കുമെന്ന് ഉറപ്പുണ്ട്, കേരളത്തില്‍നിന്നുള്ള പതിനെട്ടാമത്തെ ഗവര്‍ണറാണ്. മിസോറാം ജനതയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കും. ഇതുവരെ പ്രവര്‍ത്തിച്ചത് സാമൂഹ്യ, സാംസ്കാരിക, ധാര്‍മ്മിക, രാഷ്ട്രീയ മേഖലകളിലാണ്. ഇവിടങ്ങളില്‍നിന്നു കിട്ടിയ ജീവിതാനുഭവങ്ങള്‍ ഗവര്‍ണര്‍ ജോലിയില്‍ വിജയിക്കാന്‍ സഹായകമാകും.
ഒരു സ്ഥാനവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ബിജെപി പ്രസിഡന്റായത് സംഘടന ആവശ്യപ്പെട്ടത് പ്രകാരമാണ്. ഇപ്പോഴത്തെ ചുമതല ഒരു സമയത്തും നിഷേധിച്ചിട്ടില്ല. സംഘടനയിലെ മുതിര്‍ന്നവര്‍ ഏല്‍പ്പിച്ച ചുമതലകളെല്ലാം അച്ചടക്കത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ രാഷ്ട്രപതിയാണ് നിയോഗിച്ചത്. അത് ഏറ്റെടുക്കുകയാണ് കടമ. അത് ചെയ്യുന്നു.
തെരഞ്ഞെടുപ്പിനിടെ എടുത്ത തീരുമാനമൊന്നുമായി കാണേണ്ടതില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ പദവിയില്‍ ഒഴിവു വന്നപ്പോഴാണ് പ്രഖ്യാപനം ഉണ്ടായത്. മിസോറാം ഗവര്‍ണറുടെ കാലാവധി കഴിയാറായപ്പോള്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് നിയമനമുണ്ടായത്. കേന്ദ്രം കേരളത്തിന് നല്കുന്ന പ്രത്യേക പരിഗണനയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
സമരം മാത്രമല്ല ഭരണവും വഴങ്ങുമെന്നു തെളിയിക്കാനുള്ള അവസരമാണെന്നും അതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപിയെ ഇത് മോശമായി ബാധിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. രാഷ്ട്രീയ പ്രവര്‍ത്തനം അങ്ങനെ കാലപരിധി നിശ്ചയിക്കാവുന്നതൊന്നുമല്ല. ദൈനംദിന കാര്യങ്ങളില്‍ ജനഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക, ജനതാല്പര്യങ്ങള് സംരക്ഷിക്കുക എന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അത് തുടര്‍ പ്രക്രിയയാണ്. ബജറ്റുപോലെ ഒരു വര്‍ഷത്തേക്കോ പഞ്ചവത്സര പദ്ധതിപോലെ അഞ്ചുവര്‍ഷത്തേക്കോ ഉള്ള പ്രവര്‍ത്തനമല്ല. അടുത്തയാള്‍ ബാക്കി തുടരും. നിരന്തര പ്രക്രിയയാണത്. അടുത്തുവരുന്നയാള് എന്നെ വിലയിരുത്തട്ടെ. താന്‍ എല്ലായ്പ്പോഴും തൃപ്തനാണ്. പ്രശ്നങ്ങള്‍ ഉണ്ടായാലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും തൃപ്തി എന്ന എന്റെ മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാകാറില്ല. അത് ആന്തരിക നിലയാണ്. സമചിത്തനാണ് ഞാന്‍. ഹൃദയത്തില്‍ എപ്പോഴും ആനന്ദം തന്നെയാണ്, കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: