ആലപ്പുഴ: ഇടതു സര്‍ക്കാരിന്റെ പോലീസ് നയം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വെട്ടിലാക്കി കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനകം തന്നെ കെവിന് കൊല്ലപ്പെട്ടത് ദൃശ്യമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി.
പോലീസിന്റെ ഒത്താശയോടെ ഡിവൈഎഫ്ഐക്കാര്‍ നടത്തിയ ക്രൂര കൊലപാതകം ചാനലുകളിലെല്ലാം ചര്‍ച്ചയായതോടെ സിപിഎമ്മും ഇടതുമുന്നണിയും വെട്ടിലായി. ഇതോടെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി സ്വകാര്യ ചാനലുകളുടെ കേബിളുകള്‍ നശിപ്പിച്ചു. മാന്നാര്‍, മുളക്കുഴ അടക്കമുള്ള ഇടതുസ്വാധീന പ്രദേശങ്ങളിലാണ് കൂടുതലായും കേബിളുകള്‍ മുറിച്ചതെന്നതാണ് ശ്രദ്ധേയം. ചെങ്ങന്നൂര്‍ നഗരം, മുളക്കുഴ, മാന്നാര്‍, പാണ്ടനാട്, കല്ലിശേരി, പാണ്ഡവന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉള്‍െപ്പടെ നശിപ്പിച്ചു.
സര്‍ക്കാരിനെ നയിക്കുന്ന സിപിഎം ഒത്താശയോടെ ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട യുവാവിനെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് കൊലചെയ്തത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ദോഷകരമാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് സഖാക്കള്‍ നേരിട്ടിറങ്ങി കേബിളുകള്‍ മുറിച്ചത്. പല സ്ഥലങ്ങളിലും സിഐടിയുക്കാരായ കെഎസ്ഇബി ജീവനക്കാരും ഇടതുപക്ഷത്തെ സഹായിക്കാനായി വൈദ്യുതി വിച്ഛേദിച്ചു. ഉപഭോക്താക്കള്‍ പരാതിപ്പെട്ടപ്പോള്‍ മഴയെ പഴിപറഞ്ഞ് തലയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: