കൊച്ചി: രാജേട്ടനാണ് ഞങ്ങള്‍ക്കെല്ലാം. പഠന സൗകര്യം ഒരുക്കി തന്നത് രാജേട്ടനാണ്. എംഎസ് ഡബ്ലുവിന് അഡ്മിഷന് ശരിയാക്കി തന്നതും രാജേട്ടന്. പത്രപ്രവര്‍ത്തനം പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ അതും സാധിച്ചു തന്നു. ആറന്മുള ശബരിബാലാശ്രമ ത്തില്‍നിന്ന് വളര്‍ന്ന സുനിത്തിന്റെ വാക്കുകളാണിത്.
ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തി വലുതാക്കാന്‍, മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരന് എന്നും ഒപ്പമുണ്ടായിരുന്നുവെന്ന് സുനിത്തിന്റെ ഈ വാക്കുകളിലൂടെ വ്യക്തം.
പത്ത് വയസ്സുള്ളപ്പോഴാണ് ചേട്ടന്റെ കൈ പിടിച്ച് സുനിത്ത് ആറന്മുളയിലെ ശബരി ബാലാശ്രമത്തിലെത്തുന്നത്. അച്ഛനും അമ്മയും നഷ്ടമായ കുരുന്നുകള്‍ക്ക് അന്ന് ഏക ആശ്രയം ഈ ആശ്രമമായിരുന്നു. പിന്നീട് അങ്ങോട്ട് ഇരുവര്‍ക്കും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എല്ലാം രാജേട്ടന് ഏറ്റെടുക്കുകയായിരുന്നു. ആറന്മുളയിലെ ആ പഴയ ദിനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍ സുനിത് വാചാലനായി. എംഎസ്ഡബ്ല്യൂ ചെയ്തതിനു ശേഷമാണ് പത്രപ്രവര്‍ത്തനത്തില്‍ മോഹം തോന്നിയത്. ഈ കാര്യം ആദ്യം അറിയിച്ചത് രാജേട്ടനോടാണ്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പഠിക്കുകയാണിന്ന് സുനിത്ത്.
തന്റെ ഇഷ്ടങ്ങളറിഞ്ഞ് തനിക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കിയത് രാജേട്ടനാണ്. വിജയത്തിന്റെ പടികള്‍ ഓരോന്നായി കീഴടക്കുമ്പോഴും ഇവിടെയെത്തി കുട്ടികളുമായി തന്റെ സന്തോഷം പങ്കിടും. ഓരോരുത്തരെയും വിളിച്ചടുത്തിരുത്തി വിശേഷങ്ങള്‍ തിരക്കും. എപ്പോഴും സൗമ്യനായേ കണ്ടിട്ടുള്ളു. തമാശയ്ക്ക് പോലും ആരെയും നോക്കുകൊണ്ടോ വാക്കുകൊണ്ടോ നോവിക്കില്ല.
ഗവര്‍ണ്ണറായി ഔദ്യോഗിക അറിയിപ്പ് കിട്ടിയ ശേഷം അദ്ദേഹം ഓടിയെത്തിയത് ആറന്മുളയിലെ ഈ ആശ്രമത്തിലേക്കാണ്. എല്ലാവരെയും കണ്ട്, ഗവര്ണ്ണറായതിന്റെ വിശേഷം പങ്കുവെച്ചാണ് മടങ്ങിയത്.
ബിജെപിയെ ശക്തിപ്പെടുത്താന്‍ രാവും പകലുമില്ലാതെ യാത്ര നടത്തുമ്പോഴും ആറന്മുളയിലെ ആശ്രമത്തിലെത്താന്‍ അദ്ദേഹം മറക്കാറില്ല. കുട്ടികളുമായി വിശേഷം പങ്കുവെച്ചും, ചിരിച്ചും, ചിന്തിപ്പിച്ചും, പഠിപ്പിച്ചും ചങ്ങാത്തം തുടര്‍ന്നു.
2001 ല്‍ പത്ത് കുട്ടികളുമായി തുടങ്ങിയതാണ് ഈ ആശ്രമം. ഇന്ന് 43 കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. കുട്ടികള്‍ക്കായി ഇതുപോലെ പതിമൂന്ന് സ്ഥാപനങ്ങളാണ് വിഎച്ച്പിയുടെ കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: