കൊച്ചി : ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്തിയും മറുപടി പറയാന്‍ കഴിയാത്ത പദവിയിലിരിക്കുന്നവരെ കുറ്റപ്പെടുത്തിയും മേന്മ നടിക്കുന്നത് ഉചിതമായ നടപടിയല്ലെന്ന് ജസ്റ്റീസ് പി. എന്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. ഹൈക്കോടതിയില്‍ യാത്രയയപ്പിനോടനുബന്ധിച്ച് ഇന്നലെ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ മഹത്തായ സ്ഥാപനമായ ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ അടുത്ത കാലത്തുണ്ടായ ശ്രമങ്ങളില്‍ വേദനയും ദുഃഖവുമുണ്ടെന്നു അദ്ദേഹം പറഞ്ഞു. പരീക്ഷണ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്ഥാപിത താല്പര്യമുള്ള സംഘടനകളും വ്യക്തികളും അടുത്ത കാലത്ത് ഈ സ്ഥാപനത്തെ എങ്ങനെയാണ് കടന്നാക്രമിച്ചതെന്ന് കണ്ടവരാണ് നാം. ഇത്തരം പ്രവണതകളെ സമാധാന മാര്‍ഗങ്ങളിലൂടെ ചെറുക്കണം. – ജസ്റ്റീസ് രവീന്ദ്രന് പറഞ്ഞു.
ഹൈക്കോടതിയില്‍ അടുത്തിടെ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതിലും പുതിയ ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം ശുപാര്‍ശയിലും തനിക്കുള്ള എതിര്‍പ്പ് ജസ്റ്റിസ് കെമാല്‍പാഷ തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്നോണം ശനിയാഴ്ച ഹൈക്കോടതി ജീവനക്കാരുടെ യാത്രയയപ്പ് യോഗത്തില്‍ ജസ്റ്റീസ് രവീന്ദ്രന് രൂക്ഷമായി പ്രതികരിച്ചിരുന്നു. അല്പന്മാരായ ജഡ്ജിമാര്‍ ഹൈക്കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണന്നും തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ കൂടുതല്‍ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ വിരമിക്കല്‍ ചടങ്ങിന്റെ പവിത്രതയും കോടതിയുടെ അന്തസ്സും പരിഗണിച്ച് കൂടുതല്‍ പറയുന്നില്ലെന്നും അഭ്യുദയകാംക്ഷികളുടെ ഉപദേശം കണക്കിലെടുത്ത് വിഷയം അവസാനിപ്പിക്കുകയാണെന്നും ഇന്നലെ അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റിസ് പി.ഡി. രാജന് എന്നിവരൊഴികെയുള്ള ജഡ്ജിമാര്‍, അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ എജി, ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന് പ്രസിഡന്റ്, ഹൈക്കോടതി ജീവനക്കാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: