തിരുവനന്തപുരം: കുമളിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വനം, ആര്‍ക്കിയോളജി, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു. 2016-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി വകുപ്പാണ് പുനരുദ്ധാരണം നടത്തേണ്ടത്. നശിച്ചുപോയ വിഗ്രഹത്തിന് പകരം വിഗ്രഹം സ്ഥാപിക്കുന്ന ചുമതല ദേവസ്വം ബോര്‍ഡിനായിരിക്കും.
തേനി, ഇടുക്കി കളക്ടര്‍മാരുടെ സംയുക്ത നേതൃത്വത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം വര്‍ഷംതോറും ഇവിടെ നടന്നുവരുന്നുണ്ട്. പൂജകള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആചാരപ്രകാരമാണ് നടത്തുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയ്ക്ക് സമീപമാണെങ്കിലും ക്ഷേത്രം പൂര്‍ണമായി കേരളത്തിലാണ്. ചരിത്രരേഖകള്‍ പ്രകാരം മംഗളാദേവി ക്ഷേത്രം പൂഞ്ഞാര്‍ കോവിലകത്തിന്റെ കൈവശത്തിലായിരുന്നു. പിന്നീട് അത് തിരുവിതാംകൂര്‍ രാജവംശത്തിന് കൈമാറി.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് എ. പത്മകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) എ.കെ. ധര്‍ണി, കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: