കോട്ടയം: തനിക്ക് കോട്ടയത്ത് സുരക്ഷ ഒരുക്കിയത് പ്രത്യേക സംഘമാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. സുരക്ഷാ സംഘത്തില്‍ ഗാന്ധിനഗര്‍ എസ്ഐ എസ്. ഷിബുവും ഉള്‍പ്പെട്ടിരുന്നു. കോട്ടയത്ത് വിവാദ സുവിശേഷകന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടിയിലും മെഡിക്കല്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമാണ് മുഖ്യമന്ത്രി വന്നത്. എന്നാല്‍ രാവിലെ മുതല്‍ കോട്ടയം നഗരത്തില്‍ ലോക്കല്‍ പോലീസിനെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നു.
ഇതില്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ സംഘത്തിലായിരുന്നു ഷിബുവിന് ഡ്യൂട്ടി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് ഷിബു ഉള്‍പ്പെട്ട സംഘം മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയത്. എന്നാല്‍ തനിക്ക് സുരക്ഷ ഒരുക്കാന്‍ എസ്ഐ വേണ്ടെന്നും അതിന് പ്രത്യേക സംഘമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
കെവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പരാതി ഭാര്യ നീനു ഗാന്ധിനഗര്‍ സ്റ്റേഷനില്‍ കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ടെന്ന് പറഞ്ഞ് സ്വീകരിക്കാതെയിരുന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞശേഷം നോക്കാമെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാതെയിരുന്നത് എസ്ഐ ഷിബുവാണ്.
കെവിന്റെ മരണം വിവാദമായതോടെ എസ്ഐ, എഎസ്ഐ എന്നിവരെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തരവകുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: