ഐസ്വാള്‍: നാല് പതിറ്റാണ്ടിലെ നിസ്വാര്‍ത്ഥ ജനസേവനത്തിന്റെ അംഗീകാര നിറവില്‍ കുമ്മനം രാജശേഖരന് ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. രാവിലെ പതിനൊന്ന് മണിക്ക് ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി ലാല്‍ തന്വാല, മന്ത്രിമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.വി. ലുണ, പ്രഭാരി പവന് ശര്‍മ്മ, ബിജെപി ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്ത്ഥന് തുടങ്ങിയവര്‍ സംബന്ധിക്കും. സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ വൈകിട്ട് കുമ്മനം ദല്‍ഹിയില്‍ നിന്നും ഗുവാഹട്ടിയിലെത്തി. ഇന്ന് രാവിലെ ഏഴിന് ഗുവാഹട്ടി രാജ്ഭവനില്‍ നിന്നും തലസ്ഥാനമായ ഐസ്വാളിലേക്ക് തിരിക്കും. മിസോറാം ഡെപ്യൂട്ടി റസിഡന്റ് കമ്മീഷണര്‍ റെക്സ് സര്‍സോലിയാന, ചീഫ് സെക്രട്ടറി അരവിന്ദ് റായ്, ഡിജിപി ബാലാജി തുടങ്ങിയവര്‍ അനുഗമിക്കും.
എന്തു ചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. ഇത്രകാലം രാഷ്ട്രീയ മേഖലയിലായിരുന്നു. ഇപ്പോള്‍ രംഗം മാറുന്നുവെന്നു മാത്രം. ജനസേവനമാണ് അവിടെയും ലക്ഷ്യം.
ഗവര്‍ണര്‍ എന്നത് ഭരണത്തലവന്റെ ജോലിയാണ്. പഞ്ചായത്ത് മെമ്പര്‍ പോലുമായിട്ടില്ല. ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, വിജയിക്കുമെന്ന് ഉറപ്പുണ്ട്, കേരളത്തില്‍നിന്നുള്ള പതിനെട്ടാമത്തെ ഗവര്‍ണറാണ്.
മിസോറാം ജനതയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും പ്രവര്‍ത്തിക്കും. ഇതുവരെ പ്രവര്‍ത്തിച്ചത് സാമൂഹ്യ,സാംസ്കാരിക, ധാര്‍മിക, രാഷ്ട്രീയ മേഖലകളിലാണ്. ഇവിടങ്ങളില്‍നിന്നു കിട്ടിയ ജീവിതാനുഭവങ്ങള്‍ ഗവര്‍ണര്‍ ജോലിയില്‍ വിജയിക്കാന്‍ സഹായകമാകും. മിസോറാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: