ആലപ്പുഴ: തോരാമഴയെ അവഗണിച്ചും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. രാത്രി ഏഴര വരെയുളള കണക്കു പ്രകാരം 76.8 ശതമാനമാണ് പോളിങ്. ചെങ്ങന്നൂര്‍ നഗരത്തിലും പത്തു പഞ്ചായത്തുകളിലും തുടക്കം മുതല്‍ തന്നെ നല്ല പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ആദ്യമണിക്കൂറില്‍ തന്നെ എട്ടുശതമാനത്തോളം പോളിങ് നടന്നു. ഒന്‍പതു മണിയോടെ ഇത് ഇരട്ടിയായി വര്‍ധിച്ചു. 11 മണിയോടെ 32 ശതമാനമായി പോളിങ്. ഉച്ചയ്ക്ക് രണ്ടുമണിക്കു മുന്നേതന്നെ 50 ശതമാനത്തിലേറെയായിരുന്നു പോളിങ്. വൈകിട്ട് അഞ്ചുമണിക്ക് 74.5 ശതമാനമായി. ഇതോടെ 2016ലെ പോളിങ് ശതമാനം മറികടന്നു. 74.36 ആയിരുന്നു അന്നത്തെ പോളിങ്.
പോളിങ് സമാപിക്കേണ്ട ആറിനുശേഷവും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര അനുഭവപ്പെട്ടു. അതിനാല്‍ ഏഴരയോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. രണ്ടര മാസത്തിലേറെ നീണ്ടുനിന്ന ശക്തമായ തെരഞ്ഞെടുപ്പു പ്രചാരണം പോളിങ് ശതമാനം 80 ശതമാനത്തിലേറെ ഉയര്‍ത്തുമെന്നാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രതീക്ഷിച്ചതെങ്കിലും കനത്ത മഴ വില്ലനായി.
ഒരു ഡസനിലേറെ ബൂത്തുകളില്‍ വോട്ടിങ് മെഷീനുകളില്‍ തകരാറുകള്‍ ഉണ്ടായി. അതിനാല്‍ ഇവിടങ്ങളില്‍ വോട്ടെടുപ്പു വൈകി. പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. എന്‍ഡിഎ ചരിത്രവിജയം കുറിക്കുമെന്ന് സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: