കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. മൃതദേഹം വിലാപയാത്രയായി കെവിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്നു മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
പോസ്റ്റ്മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത് വന്‍ ജനാവലിയാണ് തടിച്ചു കൂടിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങിയതു മുതല്‍ ആരെയും ഫോറന്‍സിക് വിഭാഗത്തിലേക്ക് കയറ്റി വിട്ടിരുന്നില്ല. അതിനിടെ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കി. സിപിഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.
അതേസമയം, കെവിന്റെ കൊലപാതകത്തിലെ പേലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യുഡിഎഫ്-ബിജെപി-സിഎസ്ഡിഎസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: