കണ്ണൂര്‍: കെവിന് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും പോലീസ് പിടിയിലായി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ പോലീസ് കണ്ണൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു പോലീസ് അറസ്റ്റ്.
കണ്ണൂരിലെ ഇരിട്ടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടശേഷം ഇരുവരും കണ്ണൂര്‍ വഴി ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇരിട്ടിയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ കെവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
എങ്ങനെയാണ് കെവിന് മരിച്ചതെന്ന് ഉള്‍പ്പടെയുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിക്കാന്‍ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: