തിരുവനന്തപുരം: തെന്മലയില് ദളിത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് വി.മുരളീധരന് എംപി. പോലീസ് സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് എത്രയും പെട്ടെന്ന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനലൂര്‍ ഇടയമണ്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി സെക്രട്ടറിയായ നിയാസ് ഈ കേസിലെ പ്രധാന പ്രതിയാണ്. ഇയാള്‍ നീനു ചാക്കോയുടെ അമ്മാവനാണ്. മുമ്പ് എന്‍.ഡി.എഫ്. പ്രവര്‍ത്തകനായിരുന്ന നിയാസ് തെന്മലയില് 2016-ല്‍ ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംരക്ഷണത്തിനുവേണ്ടി സിപിഎമ്മിനും ഡിവൈഎഫ്.ഐക്കുമൊപ്പം ചേരുകയായിരുന്നു.
ഇത്തരത്തില്‍ മാറിയിട്ടും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഇയാള്‍ ഉപേക്ഷിച്ചിരുന്നില്ലെന്നതിന്റെ തെളിവാണ് കെവിന്റെ കൊലപാതകത്തിനായി തെരഞ്ഞെടുത്ത വഴികള്‍. തീവ്രവാദസംഘടനകളുടേതിനു സമാനമായ ഒരുക്കങ്ങളാണ് കെവിന് പി.ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നതിനു നടത്തിയത്. ഈ അക്രമ സംഭവങ്ങള്‍ക്കെല്ലാം തന്നെ വ്യക്തമായ മുന്നൊരുക്കങ്ങളുണ്ടായിരുന്നു.
കെവിനെ കൊലപ്പെടുത്തുന്നതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ട് പങ്കാളികളായെങ്കില്‍ പുറത്തുനിന്നുള്ള സഹായമാണ് സിപിഎം ചെയ്തുകൊടുത്തത്. പോലീസിനെ ഉള്‍പ്പെടെ സ്വാധീനിക്കുകയും ഗുരുതരമായ കുറ്റകൃത്യത്തെപ്പോലും അന്വേഷിക്കാതിരിക്കുകയും ചെയ്തത് ശക്തമായ രാഷ്ട്രീയ സ്വാധീനം മൂലമാണ്. പാര്‍ട്ടിക്കുള്ളിലും യുവജന സംഘടനക്കുള്ളിലും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പിനുള്ള അവസരം സിപിഎം ഒരുക്കുകയാണെന്ന് ഇതിലൂടെ തെളിയുന്നു.
വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലൂടെ പോലീസ് കൊലയാളി ആയെങ്കില്‍ കെവിന്റെ ക്രൂരമായ കൊലപാതകത്തിലൂടെ പോലീസ് തന്നെ തീവ്രവാദ ബന്ധമുള്ള രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് കൊന്നുതള്ളാന്‍ അവസരമൊരുക്കികൊടുക്കുകയുമായിരുന്നു. തന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ട് അവരെ വിരട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന ആഭ്യന്തരവകുപ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക സമ്മാനങ്ങളാണ് ഇതെല്ലാം. അതിനാല്‍ പിണറായി എത്രയും വേഗം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: