ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിരുപാധികം മാപ്പു പറഞ്ഞ് ആം ആദ്മി പാര്‍ട്ടി വിമത നേതാവ് കുമാര്‍ വിശ്വാസ്. ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിന്‍വലിക്കുന്നതായി അദ്ദേഹം ദല്‍ഹി ഹൈക്കോടതിയെ കത്തില്‍ അറിയിച്ചു.
മാപ്പപേക്ഷ അംഗീകരിക്കുന്നതായി ജെയ്റ്റ്ലിയുടെ അഭിഭാഷകന് അറിയിച്ചതിനെ തുടര്‍ന്ന് പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്ലി നല്കിയ അപകീര്‍ത്തി കേസ് ജസ്റ്റിസ് രാജിവ് സഹായി അവസാനിപ്പിച്ചു. പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള് നേരത്തെ മാപ്പു പറഞ്ഞ് കേസില്‍ നിന്ന് തലയൂരിയിരുന്നു.
കുമാര്‍ വിശ്വാസിനെ കൂടാതെ രാഘവ് ഛദ്ദ, സഞ്ജയ് സിങ്ങ്, അശുതോഷ്, ദീപക് ബാജ്പേയി എന്നിവരാണ് ജെയ്റ്റ്ലിക്കെതിരെയുള്ള അഴിമതി ആരോപണ കേസില്‍ കേജ്രിവാളിനൊപ്പം ചേര്‍ന്നത്. അതില്‍ മാപ്പു പറയാതെ അവശേഷിച്ചത് കുമാര്‍ വിശ്വാസ് മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: