കൊച്ചി: വ്യാവസായിക ഉത്പാദന രംഗത്ത് ഏറെ സാധ്യതകളുള്ള കടല്‍പായല്‍ കൃഷി വ്യാപിപ്പിക്കുന്നതിനായി ശ്രമങ്ങളുണ്ടാകണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൃഷ്ണ രാജ് അഭിപ്രായപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) സന്ദര്‍ശനം നടത്തിയ ശേഷം ശാസത്രജ്ഞരുമായി ചര്‍ച്ച നടത്തുകയായിരുന്നു കേന്ദ്രമന്ത്രി.
ഭക്ഷ്യോത്പാദനം, മരുന്ന് നിര്‍മ്മാണം, സൗന്ദര്യവര്‍ധക ഉത്പന്ന വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ ഉപയോഗിച്ചു വരുന്ന കടല്‍പ്പായല്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ ഊന്നല്‍ നല്‍കണം. ഇതിനാവശ്യമായ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തണം. പ്രമേഹം, സന്ധിവേദന, കൊളസ്ട്രോള്‍, തൈറോയിഡ് തുടങ്ങിയവയ്ക്കായി കടല്‍പ്പായലില്‍ നിന്ന് ഭക്ഷ്യപൂരകങ്ങളായ ഉത്പന്നങ്ങള്‍ വികസിപ്പിച്ച സിഎംഎഫ്ആര്‍ഐയുടെ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
മത്സ്യമേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി, ഗ്രാമീണ മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. തീരദേശ മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്ത്രീശാക്തീകരണം ഒരു പരിധി വരെ യാഥാര്‍ത്ഥ്യമാക്കാനാകും.
മത്സ്യകൃഷി മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് നൂതനവും വൈവിധ്യവുമായ കൃഷിരീതികള്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ മുന്നോട്ട് വരണം. ഭക്ഷ്യോത്പാദന രംഗത്ത് മികച്ച സംഭാവകനകള് നല്കുന്ന കര്‍ഷകരുടെ ജീവിതന നിലവാരം വ്യാവസായികളുടേതിന് സമാനമായി ഉയര്‍ത്തണം. 2020 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും അവര്‍ പറഞ്ഞു.
സിഎംഎഫ്ആര്‍ഐയിലെ നാഷണല്‍ മറൈന്‍ ബയോഡൈവേഴ്സിറ്റി മ്യൂസിയം, ലബോറട്ടറികള്‍ എന്നിവ മന്ത്രി സന്ദര്‍ശിച്ചു. സിഎംഎഫ്ആര്‍ഐയിലെ വകുപ്പ് മേധാവികളായ ഡോ. കെ.കെ. ജോഷി, ഡോ. ടി.വി. സത്യാനന്ദന്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: