കോട്ടയം: കോട്ടയത്തെ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തിന് ചവിട്ടേറ്റ പാടുകളുണ്ട്. കെവിന്റെ ആന്തരികാവയവങ്ങള്‍ക്കും സാരമായ ക്ഷതമേറ്റു. എന്നാല്‍, ഇവയൊന്നും മരണകാരണമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശ്വാസകോശത്തില്‍ നിറയെ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ശ്വാസകോശത്തില്‍ച്ചെന്ന് മരിച്ചാല്‍ മൃതദേഹം കമിഴ്ന്നുകിടക്കും. കണ്ണുകള്‍ തുറന്നനിലയിലായിരിക്കും. കണ്ണിലെ തിളക്കംകണ്ട് ജലജീവികള്‍ കൊത്തും. കണ്ണുകളുടെ ഭാഗത്തെ മുറിവ് ഇങ്ങനെയുണ്ടായതാകാമെന്നാണ് നിഗമനം. മരിച്ചശേഷം 20 മണിക്കൂറോളം കെവിന് വെള്ളത്തില്‍ കിടന്നെന്നും കണക്കാക്കുന്നു. ദേഹം ജീര്‍ണിച്ചുതുടങ്ങിയിരുന്നു.
വിശദപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ ഭാഗങ്ങള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലബോറട്ടറിയിലേക്കയച്ചു. വേഗം ഫലം കിട്ടാന്‍ പോലീസുകാരന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു. അതിന്റെ ഫലംകൂടി വന്നശേഷമേ കൃത്യമായ വിവരം ലഭിക്കൂ.
എന്തെങ്കിലും രാസവസ്തു ഉള്ളില്‍ നല്‍കിയിട്ടുണ്ടോയെന്നും വിശദ പരിശോധനയില്‍ വ്യക്തമാകും. വിശദമായ ഫലംകിട്ടാന്‍ വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: