കോട്ടയം: മാന്നാനം സ്വദേശി കെവിന് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ എഎസ്ഐ ബിജുവും നൈറ്റ് പട്രോളിംഗ് സംഘത്തിലെ ഡ്രൈവറേയും കസ്റ്റഡിയില്‍ എടുത്തതായി ഐ.ജി വിജയ് സാക്കറെ. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ഇവര്‍ സഹായം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഐ.ജി പറഞ്ഞു. പോലീസുകാര്‍ കൈക്കൂലി വാങ്ങിയത് അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാനു ചാക്കോ അടക്കമുള്ള ആറ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. എഎസ്ഐയുടെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കേസ് ഒതുക്കി തീര്‍ക്കാന്‍ എഎസ്ഐയെ ഷാനു നിരവധി തവണ വിളിച്ചു. പ്രതികള്‍ തട്ടിക്കൊണ്ടു പോയ അനീഷ് കാറില്‍ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. അത്തരത്തിലാണ് അനീഷ് നല്കിയ മൊഴിയും.
കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവുകള്‍ ശേഖരിച്ച ശേഷം വിശദമായി കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാനുവും പിതാവ് ചാക്കോ ജോണുമടക്കം കേസില്‍ ഇപ്പോള്‍ 14 പ്രതികളാണുള്ളത്. പ്രതികളുടെ എണ്ണം ചിലപ്പോള്‍ കൂടിയേക്കാമെന്നും ഐ.ജി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: