ന്യൂദല്‍ഹി: 1983ലാണ് പാലക്കാട് സ്വദേശിയായ നാരായണന്‍കുട്ടി ആര്‍എസ്എസ് ജില്ലാ പ്രചാരകായി ആസാമിലെ നല്‍ബാരി ജില്ലയിലെത്തിയത്. മുരളീ മനോഹര്‍ എന്നാണ് അദ്ദേഹത്തെ അന്നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ധ്രുബ്രി വിഭാഗ് പ്രചാരകനായി മാറ്റം കിട്ടിയപ്പോള്‍ ഗ്രാമവാസികളോട് യാത്ര പറയാന്‍ പോയ നാരായണന് കുട്ടിയെ ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. മൃതദേഹം പോലും കിട്ടിയിട്ടില്ല. 1999 ആഗസ്റ്റ് ആറിനാണ് നാല് മുതിര്‍ന്ന നേതാക്കളെ ത്രിപുരയില്‍ എന്‍എല്‍എഫ്ടി ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊന്നത്. പ്രാന്ത ശാരീരിക് ശിക്ഷണ്‍ ്രപമുഖ് ദിനന്ദേ, വിഭാഗ് പ്രചാരക് സുധാമയി ദത്തോ, ജില്ലാ പ്രചാരക് ശുഭാങ്കര്‍ ദത്തോ, നോര്‍ത്ത് ഈസ്റ്റ് കാര്യവാഹ് ശ്യാംലാല്‍ സെന്‍ഗുപ്ത എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. നാഗാലാന്റിലും മണിപ്പൂരിലും നിരവധി പ്രചാരകരും പ്രവര്‍ത്തകരും വിഘടനവാദികളോടും ഭീകരരോടും പൊരുതി മരിച്ചുവീണു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അംഗമായ മിസോറാമിന്റെ ഗവര്‍ണറായി കേരളത്തില്‍നിന്നും കുമ്മനം രാജശേഖരന് നിയമിതനാകുമ്പോള്‍ നാരായണന്കുട്ടിയെപ്പോലുള്ളവരെ ഓര്‍ക്കാതിരിക്കാനാകില്ല. വിഘടനവാദം തിളച്ചു നില്‍ക്കുമ്പോഴാണ് കേരളത്തില്‍ നിന്നുള്‍പ്പെടെ പ്രചാരകന്മാരും മുഴുവന്‍ സമയ പ്രവര്‍ത്തകരും നോര്‍ത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനത്തിനെത്തുന്നത്.
പ്രതികൂല കാലാവസ്ഥകള്‍ മാത്രം ഉണ്ടായിരുന്നിടത്ത് ആദര്‍ശം മാത്രം കൈമുതലാക്കിയാണ് അവര്‍ പൊരുതിയത്. ക്രിസ്ത്യന്‍ സഭകളുമായി ബന്ധമുള്ള ഭീകരസംഘടനകള്‍ ആര്‍എസ്എസ്സിന് വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. വനവാസി മേഖലകളിലെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ സംഘടന സാവധാനം വളര്‍ന്നുവന്നു. സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ രാഷ്ട്രീയ പരിവര്‍ത്തനത്തിന് പിന്നിലുള്ളത് വെല്ലുവിളികളെ നേരിട്ട പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. വിഘടനവാദത്തിനും ഭീകരതയ്ക്കും പഴയതുപോലെ വേരുറപ്പിക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാനങ്ങള്‍ ഒന്നൊന്നായി ബിജെപി കീഴടക്കുന്നു. മതപരിവര്‍ത്തന എന്‍ജിഒകളുടെ തട്ടിപ്പ് ഏതാണ്ട് അവസാനിപ്പിക്കാന്‍ സാധിച്ചു. മുഖ്യധാരയിലേക്കുള്ള ഈ കടന്നുവരവില്‍ മലയാളി പ്രചാരകര്‍ക്കും വലിയ പങ്കുണ്ട്. കുമ്മനം മിസോറാമിലെ ഗവര്‍ണര്‍ പദവിയിലെത്തുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് അവരുടെ ത്യാഗങ്ങള്‍ കൂടിയാണ്. ഇരുപതിലേറെ മലയാളി പ്രചാരകന്മാര് നോര്‍ത്ത് ഈസ്റ്റില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാരായണന്കുട്ടിക്കൊപ്പം നോര്‍ത്ത് ഈസ്റ്റിലെത്തിയ അശോകന് വര്‍ഷങ്ങളോളം മണിപ്പൂര്‍ പ്രാന്തപ്രചാരക് ആയിരുന്നു. ഇപ്പോള്‍ ക്ഷേത്രീയ കാര്യകാരിണി സദസ്യനാണ് അദ്ദേഹം. സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സഹസംയോജക് പ്രദീപന്, നാഗാലാന്റ് സംഘടനാ കാര്യദര്‍ശി ഗോപാലകൃഷ്ണന്, മണിപ്പൂരിലെ പ്രചാരക് കണ്ണന് തുടങ്ങി നിരവധി പേര് ഇപ്പോഴും നോര്‍ത്ത് ഈസ്റ്റില്‍ പ്രവര്‍ത്തനനിരതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: