മുംബൈ: ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ 650 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 131 മൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉദ്യോഗസ്ഥരുടെയും പ്രതികളായ കെ.ടി. നവീന്‍കുമാര്‍, പ്രവീണ്‍ എന്നിവരുടെയും മൊഴികളാണിത്. കേസില്‍ ഒന്നാംപ്രതി നവീന്‍കുമാറും രണ്ടാംപ്രതി പ്രവീണ്‍ എന്ന സുജിത് കുമാറുമാണ്.
നവീന്‍കുമാറിനെ കൂടാതെ മറ്റുനാലുപേരെ കൂടി എസ്ഐടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുമ്പോള്‍ മൈസൂര്‍ സ്വദേശിയായ യുക്തിവാദിയും എഴുത്തുകാരനുമായ പ്രൊഫ.കെ.എസ്. ഭഗവാന് വധഭീഷണി മുഴക്കി കത്തെഴുതിയതും ഇവരാണെന്ന് സമ്മതിച്ചതായി അന്വേഷണഉദ്യോഗസ്ഥന് എം.എന്‍. അനുഛേദ് പറഞ്ഞു. 2015 സപ്തംബര്‍ ഒന്‍പതിനാണ് പ്രൊഫ.കെ.എസ്. ഭഗവാനെതിരെ വധഭീഷണി മുഴക്കിയത്.
മെയ് 20നാണ് ശിക്കാരിപുരയില്‍ നിന്നും പ്രവീണിനെ പിടികൂടിയത്. പ്രവീണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സ്വദേശികളായ അമുല്‍ കലേ, അമിത് ദെഗ്വേക്കര്‍ എന്ന പ്രദീപ് മഹാജന്, വിജയപുര സ്വദേശി മനോഹര്‍ ദുണ്ഡപ്പ യവാദേ എന്നിവരെ പിടികൂടിയത്.
അഞ്ചാമത് അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ വിട്ടു.
2017 സപ്തംബര്‍ അഞ്ചിന് വീടിനു മുന്നിലാണ് ഗൗരി ലങ്കേഷ് സ്കൂട്ടറില്‍ എത്തിയ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. കേസില്‍ നവീനെ ഫെബ്രുവരി പകുതിയോടെയാണ് കര്‍ണാടക പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: