ന്യൂദല്‍ഹി: ജൂണ്‍ ഏഴിന് ആര്‍എസ്എസ് ആസ്ഥാനത്ത് തൃതീയ സംഘശിക്ഷാവര്‍ഗിന്റെ സമാപന സമ്മേളനത്തെ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിസംബോധന ചെയ്യാനിരിക്കെ ദേശീയ തലത്തില്‍ ചര്‍ച്ച തുടരുന്നു. ആര്‍എസ്എസ്സിനെതിരെ നിരന്തരം കുപ്രചാരണങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ്സിനും അതിന്റെ പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുമുള്ള ഉചിതമായ മറുപടിയായാണ് പ്രണബിന്റെ നടപടിയെ വിലയിരുത്തുന്നത്.
തൃതീയ സംഘശിക്ഷാവര്‍ഗ്ഗിന്റെ സമാപന സമ്മേളനത്തില്‍ പ്രണബ് മുഖ്യാതിഥിയാണ്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സംസാരിക്കും. ജൂണ്‍ ഏഴിന് വൈകിട്ട് ആറരയ്ക്കാണ് സമ്മേളനം.
രാഹുല്‍ ഗാന്ധി തിരസ്കരിക്കുന്നു, പ്രണബ് സ്വീകരിക്കുന്നു എന്നാണ് ഒരു മാധ്യമം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെയും പ്രണബിനെതിരെ പ്രതികരിച്ചു. ആര്‍എസ്എസ് യോഗത്തില്‍ പ്രണബ് എന്തു പറയുന്നു എന്നു കാത്തിരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പറഞ്ഞത്.
ആര്‍എസ്എസ് ആസ്ഥാനത്തെ സമ്മേളനത്തില്‍ പ്രണബ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് കടുത്ത ആശങ്കയിലാണെന്ന് നേതാക്കളുടെ പ്രസ്താവന വ്യക്തമാക്കുന്നു. ആര്‍എസ്എസ്സിനെതിരെ ഇത്രയും കാലം നടത്തിയ കുപ്രചാരണങ്ങള്‍ പൊളിയുമെന്നാണ് അവരുടെ ആശങ്ക. തീരുമാനത്തില്‍ അമ്പരപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സി.കെ. ജാഫര്‍ ഷെരീഫ്, പ്രണബിനു കത്തയച്ചിട്ടുണ്ട്.
ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡിലേക്ക് ആര്‍എസ്എസ്സിനെ ജവഹര്‍ലാല്‍ നെഹ്റു ക്ഷണിച്ചതടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയ്ക്കു വന്നതും കോണ്‍ഗ്രസ്സിനെ അലോസരപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: