ന്യുദല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ആരംഭിച്ച രണ്ടുദിവസത്തെ പണിമുടക്ക് ബാങ്കിങ് മേഖലയെ സാരമായി ബാധിച്ചു. 20,000 കോടി രൂപയുടെ ഉപഭോക്തൃ ഇടപാടുകളെ പണിമുടക്ക് ബാധിച്ചതായി വ്യവസായ സംഘടനയായ അസോച്ചം അറിയിച്ചു. പണിമുടക്ക് നടത്തുന്ന യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്സിനോട് (യുഎഫ്ബിയു) പണിമുടക്കില്‍ നിന്ന് പിന്മാറണമെന്നും സംഘടന അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍-പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഉത്തേജകജനകമായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകളില്പ്പെടുന്ന 10 ലക്ഷത്തോളം ജീവനക്കാരെ പ്രതിനിധാനം ചെയ്ത് ഒന്‍പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് സമരം നടത്തുന്നത്. പ്രഖ്യാപിച്ച രണ്ട് ശതമാനം ശമ്പള വര്‍ധനവ് 15 ശതമാനമായി ഉയര്‍ത്തണമെന്നാണ് ആവശ്യം. നിക്ഷേപം, ചെക്കിടപാടുകള്‍, പണം പിന്‍വലിക്കല്‍, എടിഎമ്മുകളില്‍ പണം നിക്ഷേപിക്കല്‍ എന്നിവയെ പണിമുടക്ക് ബാധിച്ചു. മാസാവസാനമായതിനാല്‍ ശമ്പള വിതരണത്തെയും പണിമുടക്ക് ബാധിക്കും. എന്നാല്‍ സ്വകാര്യബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: