ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിനെതിരെ ജൂണ്‍ അഞ്ചുവരെ നടപടി പാടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇഡി)നോട് ദല്‍ഹി കോടതി. പ്രത്യേക ജഡ്ജി ഒ.പി. സൈനിക്കു മുമ്പാകെ ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടെന്താണെന്ന് ജൂണ്‍ അഞ്ചിനു മുമ്പ് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. അതേസമയം ജൂണ്‍ അഞ്ചിന് ഇഡിക്കു മുമ്പാകെ ചിദംബരം ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്വി എന്നിവര്‍ ചിദംബരത്തിനു വേണ്ടി ഹാജരായി.
കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന് കാര്‍ത്തി ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. കേസില്‍ സിബിഐ ചിദംബരത്തിനെതിരെയും നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്.
അതേസമയം, ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മാര്‍ച്ച് 30ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെയും അദ്ദേഹം ഹാജരായില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. നേരത്തെ കാര്‍ത്തി ചിദംബരത്തിനെതിരായ കേസുകളില്‍ ജൂണ്‍ 10 വരെ നടപടികള്‍ ദല്‍ഹി കോടതി തടഞ്ഞിരുന്നു. ഐഎന്‍എക്സ് മീഡിയ കേസിലും ഇന്നലെ ചിദംബരം ദല്‍ഹി കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: