ചെങ്ങന്നൂര്‍: ശക്തമായ ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ സ്ട്രോങ് റൂമുകള്‍ തുറന്ന് ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 8.30ന് മുന്‍പ് ഇത് തീരും. എന്നാല്‍ പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ആകെ 799 സര്‍വ്വീസ് വോട്ടുകളും 40 സര്‍ക്കാര്‍ ജീവനക്കാരുടെ വോട്ടും ഉള്‍പ്പെടെ 839 വോട്ടുകളാണ് ഉള്ളത് . ഇതില്‍ 14 എണ്ണം മാത്രമാണ് ഇതുവരെ കണ്ടിംഗ് ടേബിളില്‍ എത്തിയിരിക്കുന്നത്. 8.30 ഓടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങി 10.30 ഓടെ വ്യക്തമായ ലീഡ് നില അറിയാം. 12 മണിയോടെ പൂര്‍ണ്ണഫലം പുറത്തുവരുമെന്നാണ് കണക്കുകൂട്ടല്‍.
42 ഉദ്യോഗസ്ഥരെ 14 മേശകളിലായാണ് വോട്ടണ്ണലിന് ക്രമീകരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ്ങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ്ങ് അസിസ്റ്റന്റ് എന്നിവങ്ങനെ മൂന്നു പേരടങ്ങുന്നതാണ് ഓരോ മേശയും.
76.27 ശതമാനമായിരുന്നു പോളിങ്. ആകെ 152035വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരുമാണ്. പുരുഷന്മാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോള്‍ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്.
മൂന്നു സി.ഐമാരും 18 എസ്.ഐമാരും ഉള്‍പ്പെടെ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വോട്ടെണ്ണലിന്റെ ഓരോ ഘട്ടവും ജനങ്ങള്‍ക്ക് അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. www.ceo.kerala.gov.in എന്ന വെബ്സൈറ്റിലും eci.nic.in എന്ന സൈറ്റിലും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യും.
എല്ലാ മുന്നണികളും മൂന്ന് മാസക്കാലം മണ്ഡലം ഇളക്കി മറിച്ച പ്രചരണത്തിന്റെ ഫല സൂചനകള്‍ ലഭിക്കുന്നതോടെ ഫലം ചരിത്രത്തിലിടം നേടുന്നതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: