ബ്യൂണസ് അയേഴ്സ്: ലയണല്‍ മെസിയുടെ ഹാട്രിക്കില്‍ അര്‍ജന്റീനയ്ക്ക് അനായാസ വിജയം. ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മത്സരത്തില്‍ അവര്‍ കരീബിയന്‍ കുഞ്ഞന്മാരായ ഹെയ്തിയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
17, 58, 69 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് മെസി ഹാട്രിക്ക് തികച്ചത്. അഗ്യൂറോയാണ് അര്‍ജന്റീനയുടെ നാലാം ഗോള്‍ സ്കോര്‍ ചെയ്തത്്്. മെസിക്ക് ഇതോടെ 124 രാജ്യാന്തര മത്സരങ്ങളില്‍ 64 ഗോളുകളായി.
തകര്‍ത്തുകളിച്ച അര്‍ജന്റീന പതിനേഴാം മിനിറ്റില്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തി. ആദ്യ പകുതിയില്‍ 1-0 ന് അര്‍ജന്റീന മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി നേടി മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. കളിയവസാനിക്കാന്‍ 21 മിനിറ്റുള്ളപ്പോള്‍ സെര്‍ജിയോ അഗ്യൂറോ അര്‍ജന്റീനയുടെ നാലാം ഗോളും നേടി. ഗോളിന് വഴിയൊരുക്കിയത് മെസിയാണ്. അര്‍ജന്റീനയുടെ നിരന്തരമായ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നുപോയ ഹെയ്തിക്ക് നല്ലൊരു നീക്കം പോലും നടത്താനായില്ല.
പ്രതീക്ഷയോടെയാണ് ഞങ്ങള്‍ റഷ്യയിലേക്ക് പോകുന്നത്. കിരീടം നേടാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും റഷ്യയില്‍ മികച്ച പോരാട്ടം തന്നെ കാഴ്ചവയ്ക്കുമെന്ന് മത്സര ശേഷം മെസി പറഞ്ഞു.
പരിക്കില്‍ നിന്ന് മോചിതനായെങ്കിലും അഗ്യൂറോയെ പകരക്കാരനായിട്ടാണ് കളിക്കളത്തിലിറക്കിയത്. അതേസമയം ഗോണ്‍സാലോ ഹിഗ്വൂയിന്, എഞ്ച്ല് ഡി മാറിയ എന്നിവര്‍ തുടക്കം മുതല്‍ മെസിക്കൊപ്പം കളിക്കളത്തിലുണ്ടായിരുന്നു.
അര്‍ജന്റീന ഇനി പരിശീലനത്തിനായി ബാഴ്സലോണയിലേക്ക് പോകും. ലോകകപ്പില്‍ ജൂണ്‍ 16 ന് ഐസ്ലന്‍ഡുമായാണ് അവരുടെ ആദ്യ മത്സരം. 21ന് ക്രൊയേഷ്യയേയും 26 ന് നൈജീരിയയേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: