ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയും ബ്രസീലിന്റെ റൊണാള്‍ഡോയും ജര്‍മനിയുടെ തന്നെ ജെര്‍ഡ് മുള്ളറുമൊക്കെയാണ്. എന്നാല്‍ ലോകകപ്പിലെ ഒരു മത്സരത്തില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് ഇവര്‍ക്കൊന്നുമല്ല. അത് ഒരു റഷ്യന്‍ താരത്തിന്റെ പേരിലാണ്. ഒലൈഗ് സാലങ്കോയാണ്് ഈ റെക്കോര്‍ഡിന് അര്‍ഹനായത്. 1994ലെ അമേരിക്കന്‍ ലോകകപ്പിലായിരുന്നു ആ വിസ്മയ പ്രകടനം.
സ്റ്റാന്‍ഫോര്‍ഡിലെ സ്റ്റാന്‍ഫോര്‍ഡ് സ്റ്റേഡിയത്തില്‍ ജൂണ്‍ 28നായിരുന്നു ആ മത്സരം. കളിക്കാനിറങ്ങിയത് റഷ്യയും കാമറൂണും. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബ്രസീലിനോടും സ്വീഡനോടും തോറ്റ് നോക്കൗട്ടില്‍ കടക്കാതെ റഷ്യ പുറത്തായിരുന്നു. കാമറൂണിന്റെയും അവസ്ഥ അതുതന്നെയായിരുന്നു. സ്വീഡനോട് സമനില പിടിച്ചെങ്കിലും ബ്രസീലിനോട് തോറ്റു.
കളി തുടങ്ങി 15-ാം മിനിറ്റില്‍ സാലങ്കോ ആദ്യ ഗോളടിച്ചു. ഇതൊരു തുടക്കം മാത്രമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ രണ്ട് തവണ കൂടി സാലങ്കോ വലകുലുക്കി. . 41-ാം മിനിറ്റിലും 44-ാം
മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു സാലങ്കോയുടെ ഗോളുകള്‍. ഇതോടെ ആദ്യപകുതിയില്‍ തന്നെ റഷ്യന്‍ താരം ഹാട്രിക്കും തികച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോജര്‍ മില്ലയിലൂടെ കാമറൂണ്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ സാലങ്കോയുടെ ബൂട്ടുകള്‍ വീണ്ടും പ്രഹരിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു. 72, 75 മിനിറ്റുകളില്‍ സാലങ്കോ കാമറൂണ്‍ വലയിലേക്ക് നിറയൊഴിച്ചതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ അഞ്ച് ഗോളുകളെന്ന റെക്കോര്‍ഡ് സാലങ്കോ സ്വന്തമാക്കി.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്വീഡനെതിരെയും സാലങ്കോ ഒരു ഗോള്‍നേടിയിരുന്നു. ഇതോടെ 1994ലെ അമേരിക്കന്‍ ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്ന് 6 ഗോളുകളായി സാലങ്കോയുടെ സമ്പാദ്യം. . ബള്‍ഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോയിക്കോവിനൊപ്പം സാലങ്കോ ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണപാദുകം നേടി . എന്നാല്‍ മറ്റൊരു ബഹുമതിയും സാലങ്കോയ്ക്ക് സ്വന്തമായി . ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഒരു ടീമിന്റെ കളിക്കാരന്’ടോപ്സ്കോറര്പദവി സ്വന്തമാക്കിയത് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇന്നും ആ റെക്കോര്‍ഡിന് ഇളക്കം തട്ടിയിട്ടില്ല. 1989ലെ അണ്ടര്‍ 20 ലോകകപ്പിലും ടോപ്സ്കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ഷൂ സാലങ്കോ നേടിയിട്ടുണ്ട്. അണ്ടര്‍ 20 യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഫിഫ ലോകകപ്പിലും ടോപ്സ്കോറര്‍ക്കുള്ള സുവര്‍ണപാദുകം നേടിയ ഏക കളിക്കാരനെന്ന ബഹുമതിയും ഒലെഗ് സാലങ്കോയ്ക്കുള്ളതാണ്.
സാലങ്കോ 1993-ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 1994ലെ ലോകകപ്പോടെ ടീമില്‍ നിന്ന് വിടപറയുകയും ചെയ്തു. ആകെ റഷ്യന്‍ കുപ്പായത്തില്‍ കളിച്ചത് എട്ട് മത്സരങ്ങളില്‍ മാത്രമാണ്. റഷ്യക്കായി പന്തുതട്ടാനിറങ്ങും മുന്‍പ് ഉക്രെയിനായി ഒരു മത്സരത്തലും സാലങ്കോ കളിച്ചു.
വിട്ടുമാറാത്ത പരിക്ക് സാലങ്കോയുടെ ഫുട്ബോള്‍ ജീവിതത്തില്‍ പലപ്പോഴും വില്ലനായി മാറിയിരുന്നു. 2003ല്‍ ഉക്രെയിന് ദേശീയ ബീച്ച് സോക്കര്‍ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. ടീമിന്റെ മോശം പ്രകടനം സാലങ്കോയുടെ മാനേജര്‍ പദവി തെറിപ്പിച്ചു. ഇപ്പോള്‍ ഫുട്ബോള്‍ ഫെഡറേഷന് ഓഫ് ഉകെയിനിന്റെ അസിസ്റ്റിങ് സ്റ്റാഫാണ് സാലങ്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: