തിരുവനന്തപുരം: മണ്‍സൂണ്‍ സീസണില്‍ വിനോദ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനായി വിപുലമായ പരിപാടികള്‍ ആവിഷ്കരിക്കുകയാണ് ടൂറിസം വകുപ്പ്. കേരളത്തില്‍ മഴക്കാലം ചെലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
പോയവര്‍ഷം 10,91,870 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11 കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനും ആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്നും ധാരാളം പേര് മഴക്കാലത്തെത്തുന്നുണ്ട്.
മാള്‍ ബ്രാന്‍ഡിംഗ്, ടാക്സി ബ്രാന്‍ഡിംഗ് തുടങ്ങിയ പുതുമയുള്ള പ്രചരണ പരിപാടികളും ഇതിനായി ആവിഷ്കരിച്ചിട്ടുണ്ട്. ‘ഔട്ട് ഓഫ് ഹോം’ ‘എയര്‍പോര്‍ട്ട് മാള്‍ ബ്രാന്‍ഡിംഗ് ‘ എന്നിവ വഴി കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരിലും മലേഷ്യയിലുമെല്ലാം കേരളത്തിലെ മണ്‍സൂണ്‍ ടൂറിസത്തിന് വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ‘കം ഔട്ട് ആന്‍ഡ് പ്ലേ’ എന്ന പുതുമയുള്ള കാമ്പയിനിനും ടൂറിസം വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ട്രക്കിങ്ങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: