മലപ്പുറം: ചികിത്സയ്ക്കെത്തുന്നവര്‍ക്ക് വാരിക്കോരി മരുന്നെഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് കുത്തക മരുന്ന് കമ്പനികളുടെ നിരന്തര പ്രലോഭനം. പ്രതിമാസം ഗിഫ്റ്റ് കാര്‍ഡുകള്‍ അടക്കമുള്ള അത്യാകര്ഷക ആനുകൂല്യങ്ങളാണ് മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത്. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കൂടിയ വിലയ്ക്ക് വിറ്റഴിച്ച് പരമാവധി ലാഭമുണ്ടാക്കാനാണ് ഡോക്ടര്‍മാരെ സ്വാധീനിക്കുന്നത്.
മുമ്പ് ഫ്രിഡ്ജ്, ടെലിവിഷന്‍ പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് ഡോക്ടര്‍മാര്‍ക്ക് കമ്പനികള്‍ സമ്മാനമായി നല്കിയിരുന്നതെങ്കില് ഇപ്പോള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ മുതല്‍ സൗജന്യ വിദേശയാത്ര വരെയാണ് ഓഫറുകള്‍. കോഴിക്കോട്, കൊച്ചി പോലുള്ള നഗരങ്ങളിലെ പ്രമുഖ മാളുകളുമായും മറ്റ് ബ്രാന്‍ഡഡ് ഷോറൂമുകളുമായുമുള്ള മരുന്നു കമ്പനികളുടെ രഹസ്യ കരാര്‍ പ്രകാരമാണ് ഡോക്ടര്‍മാര്‍ക്കുള്ള വഴിവിട്ട സേവനങ്ങള്‍. ഓരോ മാസവും നിശ്ചിത രൂപയ്ക്കുള്ള മരുന്ന് എഴുതിയാല്‍ നിശ്ചിത തുക പാരിതോഷികമെന്ന ധാരണ വരെയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
അതത് കമ്പനികളുടെ സോണല്‍ മാനേജര്‍മാര്‍ മുഖേനയാണ് ഈ അനധികൃത ഇടപാട്. കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ശാസ്ത്രീയ സംവിധാനവും നടപടികളും ഇല്ലാത്തത് ഇത്തരം അനധികൃത ‘സേവന’ ങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: