കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ കേരളം രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് കേരളം. ലക്ഷത്തില്‍ 727ആണ് കേരളത്തിലെ കുറ്റകൃത്യ നിരക്ക്. ഒന്നാമതുള്ള ദല്‍ഹിയുടെ നിരക്ക് 974ആണ്. ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നു. രാജ്യത്തെ ദളിത് പീഡനത്തില്‍ 12ാം സ്ഥാനത്താണ് കേരളം. 155ഓളം ദളിത് സ്ത്രീകള്‍ മാനഭംഗത്തിനിരയായി.
12ഓളം ദളിത് സഹോദരങ്ങള്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. പാലക്കാട് ഗോവിന്ദാപുരത്തെ ദളിത് തൊട്ടുകൂടായ്മ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. രാഷ്ട്രീയ കൊലപാതകങ്ങളും തുടരുന്നു. കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ 175 രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12.5% ആണ്. ദേശിയ നിരക്ക് 5% ഉള്ളപ്പോഴാണിത്. കേരളത്തിലെ 47% സ്ത്രീകളും തൊഴില്‍ രഹിതരാണ.് പുരുഷന്മാര് 9%. കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക നിലനില്‍പ്പ് എത്രത്തോളം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ തന്നെ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗ്രാമീണ മേഖലയിലെ 15നും 29നും ഇടയിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 23%. നഗരമേഖലയിലേത് 18%. സിക്കിമിനും ത്രിപുരയ്ക്കും പിറകില്‍ മൂന്നാമതാണ് തൊഴിലില്ലായ്മ നിരക്കില്‍ കേരളം.
കാര്‍ഷിക മേഖല വലിയ ഭീക്ഷണി നേരിടുന്നു. 2016-2017 ലെ സാമ്പത്തിക സര്‍വേയില്‍ കേരളത്തില്‍ 1,71,398 ഹെക്ടര്‍ ഭൂമിയിലാണ് കൃഷി നടത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 25,472 ഹെക്ടര്‍ ഈ വര്‍ഷം കുറവാണു കൃഷി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉണ്ടായതില്‍ ഏറ്റവും കുറഞ്ഞ വിളവെടുപ്പാണ് 2016- 2017ല്‍ നടത്തിയത്. കേരളത്തിന്റെ ആവശ്യമുള്ള ഭക്ഷ്യ ധാന്യങ്ങളില്‍ 84% ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നാണ് വരുന്നത്. വിലക്കയറ്റം വന്‍തോതില്‍ ഉയരുന്നതിന് ഉല്പാദന മേഖലയിലെ കുറവ് കാരണമായി തീരുന്നുണ്ട്. പാര്‍ലമെന്റിലും പുറത്തും സ്വകാര്യവല്ക്കരണങ്ങള്ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന ഇടതുപക്ഷം കേരളത്തിലെ ഭൂമി കൈക്കലാക്കാന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് മൗനസമ്മതം നല്കുന്ന കാഴ്ചയും കുട്ടനാട്ടിലെയും മൂന്നാറിലെയും സംഭവങ്ങളില്‍ കണ്ടു. സാമ്പത്തിക രംഗവും സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ നിന്ന് വഴുതിപ്പോകുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാകുന്നു. കടം വന്‍തോതില്‍ വര്‍ധിക്കുന്നു. കേരള സര്‍ക്കാര്‍ കടപ്പത്ര പ്രതിസന്ധിയിലാണെന്നു ധനമന്ത്രിതന്നെ സമ്മതിക്കുന്നു.
വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തക കയ്യടക്കിയിരിക്കുന്നു. കുട്ടികള്‍ക്ക് നല്‍കിയിരുന്ന സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ പലതിനും അപ്രഖ്യാപിത നിയന്ത്രണമാണ്. നിയമനങ്ങള്‍ക്കും അപ്രഖ്യാപിത നിരോധനം. ഇതര സംസ്ഥാനങ്ങള്‍ വ്യാവസായിക മേഖലയില്‍ വളര്‍ച്ച കൈവരിക്കുമ്പോഴും നമ്മുടെ സമീപനം നിരാശ പകരുന്നു. പുതിയവ തുടങ്ങുന്നതിലും പഴയ വ്യവസായങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാരുകള്‍ക്ക് യാതൊരു താല്പര്യവുമില്ല. ടൂറിസം മേഖല മാത്രമാണ് കേരളത്തിനാശ്വാസം.
കേരളം ഇന്നും പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നതില് സംശയമില്ല. സമസ്ത മേഖലകളിലും കേരളത്തിന്റെ പ്രതാപം മങ്ങുകയാണെന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് സര്‍ക്കാര്‍ പണം മുടക്കി അസത്യ പ്രചാരണങ്ങള്‍ നടത്തിയാല്‍ സംസ്ഥാനത്തിനു ഗുണമുണ്ടാക്കുമോ? രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമാത്രമാണല്ലോ ഇത്തരം പ്രചാരണങ്ങള്‍. പ്രാചീനകാലം മുതല്ക്കേ ഭാരതത്തിലെയും കേരളത്തിലെയും സാമൂഹിക പരിഷ്കര്‍ത്താക്കളുടെ നേതൃത്വത്തില്‍ നടത്തിയ പരിഷ്കരണ പ്രവര്‍ത്തങ്ങളുടെ പിതൃത്വം നേടാനുള്ള ഇടതു ശ്രമമാണ് ഇത്തരം പ്രചരണങ്ങളുടെ അടിസ്ഥാനം. കേരളത്തിന്റെ ചരിത്രം കമ്മ്യൂണിസ്റ്റ് ചരിത്രമെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അധികാരമുപയോഗിച്ചു നടത്തുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ തിരഞ്ഞെടുത്ത വാര്‍ത്തകളും വിഷയങ്ങളും മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ഇടക്കിടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളും ശ്രദ്ധതിരിക്കല്‍ തന്ത്രത്തിന്റെ ഭാഗമാണ്.
-വിഷ്ണു അരവിന്ദ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: