വീണ്ടുമൊരു കലാലയ വര്‍ഷം ആരംഭിക്കുമ്പോള്‍. നന്മയുടെ പാഠങ്ങള്‍ പഠിക്കാനും അതിലൂടെ നല്ല പൗരന്മാരായി വളരാനും പുതുതായി വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്കും പുതിയ ക്ലാസ്സുകളിലെത്തുന്നവര്ക്കും സാധ്യമാകുന്ന തരത്തില്‍ സമാധാനാന്തരീക്ഷത്തിലാകട്ടെ ഇത്തവണത്തെ പഠനവര്‍ഷം. മുന്‍പ് സ്കൂളില്‍ പോയിരുന്നതും വലിയ ആഘോഷത്തോടെയാണ്. അതില്‍ നിന്നെല്ലാം ധാരാളം പഠിക്കാനുമുണ്ടായിരുന്നു. സ്കൂളിലേക്കുള്ള യാത്രകളും വലിയ അറിവ് സമ്മാനിക്കുമായിരുന്നു. മരങ്ങളെയും പക്ഷികളെയും മണ്ണിനെയും വെള്ളത്തെയുമറിഞ്ഞുള്ള യാത്ര ഏറെ സന്തോഷകരമായിരുന്നു. ഇന്നിപ്പോള്‍ വീട്ടില്‍ നിന്ന് കാല്‍നടയായി പ്രകൃതിയെ അറിഞ്ഞ് സ്കൂളിലെത്തുന്ന കുട്ടികളില്ല. സ്കൂളിലെ പാഠങ്ങളില്‍ മാത്രം ശ്രദ്ധിച്ച് പുസ്തകപ്പുഴുക്കളായി മാറുന്നവരാണിന്നത്തെ കുട്ടികള്‍. കുട്ടികള്‍ വീട്ടുമുറ്റത്തുനിന്ന് വാഹനത്തില്‍ കയറി സ്കൂള്‍ മുറ്റത്ത് ചെന്നിറങ്ങുകയാണിന്ന്.
ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും മധുരതരമായി ഓര്‍ത്തിരിക്കുന്നത് വിദ്യാലയക്കാലമാണ്. അതില്‍ സ്കൂള്‍ കാലമാണ് പ്രധാനം. സ്കൂള്‍ പഠനകാലത്താണ് ഓരോരുത്തരുടെയും വ്യക്തിത്വം രൂപപ്പെടുന്നത്. കേന്ദ്ര സിലബസിലുള്ള സ്കൂളുകള്‍ ഇത്രത്തോളം കടന്നാക്രമണം നടത്തിയിട്ടില്ലാത്ത കാലത്ത് സ്കൂളില്‍ പോയി പഠിച്ചിരുന്നവരുടെ ഓര്‍മ്മകളാണ് ഏറ്റവും രസകരം. എംടിയും സി.രാധാകൃഷ്ണനും എം.മുകുന്ദനുമെല്ലാം തങ്ങളുടെ സ്കൂള്‍കാലത്തെക്കുറിച്ച് രസകരമായി എഴുതിയിട്ടുണ്ട്.
പഠനം ആയാസരഹിതവും പ്രസക്തവുമാക്കുകയെന്നതാണ് സര്‍ക്കാര്‍ പറയുന്ന നയം. അതെത്രത്തോളം പ്രാവര്ത്തികമാകുന്നുണ്ടെന്നാണ് പരിശോധിക്കപ്പെടേണ്ടത്. പഠനം പീഡനമാകുന്നു. വലിയ ചുമടും താങ്ങി സ്കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ ദയനീയാവസ്ഥ പലതവണ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വളഞ്ഞ നട്ടെല്ലുമായി വളര്‍ന്നുവരുന്ന തലമുറയാണ് സൃഷ്ടിക്കപ്പെടുന്നത്. കേന്ദ്ര സിലബസിലുള്ള സ്കൂളുകളാണ് കുട്ടികളെക്കൊണ്ട് ഭാരംചുമപ്പിക്കുന്നതില് മുന്നില്‍. സ്കൂള്‍ ബാഗിന്റെ ഭാരംകുറയ്ക്കാന്‍ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതെത്രത്തോളം പ്രായോഗികമായെന്നതും പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ സ്കൂളുകള്‍ രാജ്യാന്തരനിലവാരത്തിലാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അധികാരമേറ്റെടുത്ത ശേഷം ആദ്യം നടത്തിയ പ്രസ്താവന. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വിരലിലെണ്ണാവുന്ന സ്കൂളുകള്‍ പോലും ആ നിലവാരത്തിലായില്ല.
ഇത്തവണയും പറയുന്നത് പൊതുവിദ്യാലയങ്ങളില്‍ കുട്ടികളെ കാത്തിരിക്കുന്നത് വലിയ സൗകര്യങ്ങളാണെന്നാണ്. എട്ടാം ക്ലാസ് മുതല്‍ ഹൈടെക് ക്ലാസ് മുറികളെന്നതാണ് അതില്‍ പ്രധാനം. ഇന്റര്‍നെറ്റ് കണക്ഷന്, ലാപ്ടോപ്പുകള്, മള്‍ട്ടിമീഡിയ പ്രൊജക്റ്റുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, എല്‍ഇഡി ടെലിവിഷന്‍, എച്ച്ഡി വെബ്കാം തുടങ്ങിയ സൗകര്യങ്ങളാണ് ഹൈടെക് ക്ലാസ്സ് മുറികള്ക്കുണ്ടാകുമെന്ന് മോഹിപ്പിക്കുന്നത്. എല്‍പി, യുപി തലംമുതല്‍ സ്കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ കലാലയ വര്‍ഷം തുടങ്ങുമ്പോള്‍ ഇതെല്ലാം ഏതൊക്കെ സ്കൂളുകളില്‍ നടപ്പിലായെന്ന് അന്വേഷിച്ചാല്‍ നിരാശയാകും ഫലം.
രാജ്യാന്തര നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളുകളുണ്ടാവുകയും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുകയും ചെയ്താല്‍ സ്വകാര്യ സ്കൂളുകളുടെ കൊള്ളയില്‍ നിന്ന് കേരളം മോചിതമാകും. പാഠ്യപദ്ധതി നവീകരണവും സര്‍ക്കാരിന്റെ അജണ്ടയാണ്. മുമ്പ് ഒന്നാം ക്ലാസില്‍ കുട്ടികള്‍ ആദ്യപാഠമായി പഠിച്ചിരുന്നതൊന്നുമല്ല ഇന്നത്തെ പാഠ്യപദ്ധതി. ‘തറ, പറ, പന’ എന്നും ”കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണേ…അഞ്ചാമനോമന കുഞ്ചുവാണേ…” എന്നും മറ്റും പഠിപ്പിച്ച പാഠങ്ങള്‍ ഇന്ന് പുസ്തകങ്ങളിലില്ല. കാലാന്തരത്തില്‍ വരുന്ന മാറ്റം പുസ്തകങ്ങളെയും ബാധിച്ചു. മാറ്റം എന്തായിരുന്നാലും അത് കുട്ടികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാകണം. സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഈ വര്‍ഷമെങ്കിലും നടപ്പിലാകുമെന്ന് പ്രതീക്ഷിക്കാം.
വിദ്യാഭ്യാസത്തിന്റെ നിലവാരം മാറിയെന്നു പറയുന്നതിനൊപ്പം ചെലവിലും വന്‍ വര്‍ദ്ധനയുണ്ടായി. പഠനസാമഗ്രികള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കിലാണ് പല രക്ഷിതാക്കളും. വിപണി ഇതിനെയും ഉത്സവമാക്കുന്നു. പരസ്യങ്ങളുടെ മാസ്മരികതയില്‍ ഏറ്റവും വേഗം വീഴുന്നത് കുട്ടികളാണല്ലോ. പണ്ട് ഉടുപ്പിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നവയായിരുന്നു സ്കൂളിലേക്ക് കൊണ്ടുപോയിരുന്ന പുസ്തകങ്ങള്‍. കുട്ടികളുടെ പുറത്തു തൂങ്ങുന്ന വലിയ ഭാരമായി അത് മാറി. മഴയെ ഭയക്കാതെ സ്കൂളില്‍ പോയിരുന്നവര്‍ക്കിന്ന് മഴക്കോട്ടും മുന്തിയ കുടയുമില്ലാതെ സ്കൂളിലെത്താന്‍ കഴിയില്ല. വിപണിയുടെ പ്രലോഭനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴടങ്ങുമ്പോള്‍ രക്ഷിതാവിന്റെ കീശ കാലിയാകുന്നു. ഈ സമയത്തു കീശ ചോര്‍ന്നു പോകുന്നത് ആരും കാര്യമാക്കാറില്ല. ഈ മനസ്ഥിതിയെ നന്നായി മുതലെടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും കുട്ടികളുടെ മനസ്സിലേക്കു പരസ്യങ്ങളുടെ ചൂണ്ടയെറിഞ്ഞു കാത്തിരിക്കുന്ന ബ്രാന്‍ഡുകളുമാണ് എല്ലാ സ്കൂള്‍ തുറപ്പു കാലത്തും നേട്ടം കൊയ്യുന്നത്.
പുതിയ കാലം പ്രശ്നസങ്കീര്‍ണമാണ്. പ്രലോഭനങ്ങളുടെ ധാരാളിത്തവും പ്രതിലോമകരമായ അന്തരീക്ഷവും കുട്ടികളെ സ്വാധീനിക്കുന്നു. അതുവരെ സമ്മര്‍ദത്തിലാക്കാതെ നോക്കുകയാണ് വേണ്ടത്. ശരിയായ വഴിയിലൂടെ അവരെ തിരിച്ചുവിടുകയാണ് പ്രധാനദൗത്യം. ഇതിനെല്ലാം ഉപകരിക്കുന്നതാകണം വിദ്യാലയത്തിലെയും വീടുകളിലെയും അന്തരീക്ഷം. ഭാവിയെ നയിക്കേണ്ട തലമുറയെയാണ് കുട്ടികളിലൂടെ കാണുന്നത്.
ഇന്ന് ആദ്യമായി സ്കൂളിലെത്തുന്നത് മൂന്നര ലക്ഷത്തോളം കിട്ടികളാണ്. ഇവരെ മധുരം നല്‍കിയാകും ഓരോ സ്കൂളിലേക്കും സ്വീകരിക്കുക. സ്കൂളുകളില്‍ സ്വാഗതഗാനം ആലപിക്കും. വരുന്ന കലാലയ വര്‍ഷം സൗഹൃദത്തിന്റെതാകണം. അതിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. ഹെടെക് ക്ലാസ്സ് മുറികളും ഹൈടെക് വിദ്യാഭ്യാസ സമ്പ്രദായവും ഉണ്ടായിക്കൊള്ളട്ടെ. പക്ഷെ, കുട്ടികളുടെ മനസ്സില്‍ നിന്ന് നന്മയും കരുണയും നഷ്ടമാകരുത്. പഠനം നല്ല ജീവിതത്തിനുവേണ്ടിയുള്ളതാകണം. നല്ലതു പഠിച്ച് നന്നായി വളരുകയായിരിക്കണം ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: