മോസ്കോ: രണ്ടു വര്‍ഷം മുമ്പ് യൂറോ കപ്പ് നേടിയതിനു ശേഷം ലോകകപ്പിലേക്കുള്ള പോര്‍ച്ചുഗലിന്റെ മുന്നേറ്റത്തില്‍ ഏറ്റവും നിര്‍ണായകമാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ എന്ന സൂപ്പര്‍ സ്ട്രൈക്കറിന്റെ സാന്നിധ്യം.
പക്ഷേ, സ്പാനിഷ് കോച്ച് ജുലെന്‍ ലോപെറ്റെഗുയി കഴിഞ്ഞ ദിവസം മറ്റൊന്നാണ് പറഞ്ഞത്, ആര്, ക്രിസ്റ്റ്യാനോയോ? പേരുകളെക്കുറിച്ചു ചിന്തിക്കാനുള്ള സമയമാണോ ഇപ്പോള്‍? ക്രിസ്റ്റ്യാനോയെ വലിയ ഭീഷണിയായി കാണുന്നില്ല എന്ന സൂചനയാണ് ഈ വാക്കുകളിലൂടെ സ്പാനിഷ് കോച്ച് നല്‍കുന്നത്. എന്നാല്‍ പോര്‍ച്ചുഗല്‍ നിരയില്‍ മറ്റു ചില പേരുകള്‍ ജുലെന്‍ ലോപെറ്റെഗുയി അവശ്യം അറിഞ്ഞിരിക്കേണ്ടിവരും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, അതായത് ഗ്രീസിലെ യൂറോ കപ്പിനും റഷ്യയിലെ ലോകകപ്പിനുമിടെ, പറങ്കിപ്പടയുടെ കരുത്തായി വളര്‍ന്ന ചില ചെറുപ്പക്കാര്‍. ലോകത്തിലെ വിവിധ ക്ലബ്ബുകളില്‍ പയറ്റിത്തളിഞ്ഞവര്.
പ്രായം 21, 22, 23, 24…ഈ യുവതാരങ്ങള്‍ തന്നെയാവും റഷ്യയിലെ പോര്‍ച്ചുഗല്ലിന്റെ സാധ്യതകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ക്രിസ്റ്റ്യാനോയും ഈ യുവനിരയും ഒന്നിക്കുമ്പോള്‍ എതിര് ഹാഫുകളില്‍ മിന്നല്‍പ്പിണരുകള്‍ ഉറപ്പ്. അറ്റാക്കിങ് പൊസിഷനുകളില്ത്തന്നെയാണ് ഈ യങ് ബ്ലഡ്ഡിനെ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വിന്യസിക്കുന്നത്.
ബെര്‍ണാഡോ സില്‍വ, വയസ് 24- മാഞ്ചസ്റ്റര്‍സിറ്റിയുടെ മുന്നേറ്റനിരയിലെ താരമാണിപ്പോള്‍, മൊണാക്കോയിലായിരുന്നു ആദ്യം. ബ്രൂണോ ഫെര്‍ണാണ്ടസ്(23)-സ്പോര്‍ട്ടിങ് സിപിയിലെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. പത്തൊമ്പതാം വയസ്സുമുതല്‍ പോര്‍ച്ചുഗല്ലിന്റെ വിവിധ പരിശീലകരുടെ നോട്ടപ്പുള്ളിയാണ് ബ്രൂണോ. 2016ല്‍ റിയോ ഒളിംപിക്സില്‍ ദേശീയ ജെഴ്സി അണിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ടീമിന്റെ ആക്രമണത്തിന്റെ കുന്തമുന.
സ്പോര്‍ട്ടിങ് സിപിയില് ബ്രൂണോയുടെ കൂട്ടുകാരന്, ഇരുപത്തിമൂന്നു വയസ്സുകാരനായ ജെല്‍സണ്‍ മാര്‍ട്ടിനാണ് മറ്റൊരു താരം. 2015ലെ ഫിഫ അണ്ടര്‍ 20ല്‍ തിളങ്ങിയാണ് ദേശീയ ടീമിലേക്കു കയറി വന്നത്. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ വെങ്കലം നേടിയപ്പോള്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇത്തവണ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം ഘട്ടം മുതല്‍ പോര്‍ച്ചുഗല്‍ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യം.
ഇവര്‍ക്കെല്ലാം മേലെയാണ് ഇരുപത്തിരണ്ടുകാരനായ ആന്ദ്രെ സില്‍വയെന്ന സ്ട്രൈക്കറുടെ റോള്‍. ക്രിസ്റ്റ്യാനോയ്ക്കൊപ്പം എതിര് ടീമിന്റെ കോട്ടയില്‍ വിള്ളലുകല്‍ തീര്‍ക്കാന്‍ മിടുക്കുള്ള ആക്രമണകാരിയാണ് ആന്ദ്രെ സില്‍വ.
ഇരുപത്തൊന്നുകാരനായ ഗൊന്കാലോ ഗ്യൂഡസാണ് മറ്റൊരു യുവതാരം, ഇപ്പോള്‍ പാരിസ് സെന്റ് ജെര്മയിനിന്റെ നിരയില്‍ കളിക്കുന്നു. അണ്ടര്‍ 15 മുതല്‍ പോര്‍ച്ചുഗലിന്റെ എല്ലാ ടീമുകളിലും കളിച്ചിട്ടുണ്ട്. ചെറിയൊരു കാലം വലന്‍സിയയില്‍ കളിച്ചപ്പോഴും ഫോം തെളിയിച്ചു. ഇരുപത്തൊന്നുകാരനായ റൂബന്‍ ഡയസ് ആവട്ടെ മധ്യനിരയുടെ കരുത്താണ്. അണ്ടര്‍ 20യില്‍ തിളങ്ങിയ റൂബന്‍, കഴിഞ്ഞ ആഴ്ച ടുണീഷ്യക്കെതിരായ സൗഹൃദമത്സരത്തിലാണ് ദേശീയ ജെഴ്സി അണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: