മമ്പറം: പിണറായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അക്രമങ്ങള്‍ തുടക്കഥയാകുന്നു. അക്രമികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബുധനാഴ്ച രാത്രി പാനുണ്ടയില്‍ നടന്ന സിപിഎം അക്രമത്തില്‍ പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുവട്ടി കാരയില്‍ കണ്ടിവീട്ടില്‍ പ്രശാന്ത് (42), വലിയ പറമ്പത്ത് മഞ്ജുനാഥ് (18), സുപ്രിയ നിവാസില്‍ ആദര്‍ശ് (20)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അക്രമം.
ബിജെപി പ്രവര്‍ത്തകനായ മഞ്ജുനാഥിനെ പാനുണ്ട സ്കൂളിന് സമീപം ഒരുസംഘം സിപിഎമ്മുകാര്‍ ബൈക്ക് തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേ സ്ഥലത്തുവെച്ച് ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്ന പ്രശാന്തിനെയും സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു, ഇയാളുടെ ബൈക്ക് തച്ചുതകര്‍ത്തു. സംഭവമറിച്ച് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിക്കാനായി എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിയുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു സിപിഎം സംഘം ചെയ്തത്. പൊട്ടന്‍പാറ, പിണറായി, കായലോട് പ്രദേശങ്ങളിലെ സിപിഎം ക്രിമിനലുകള്‍ സൈ്വര്യ വിഹാരം നടത്തുന്ന പ്രദേശമാണ് പാനുണ്ട സ്കൂള്‍ പരിസരം. നിരവധി അക്രമസംഭവങ്ങള്‍ ഇതിനുമുമ്പും ഇതേസ്ഥലത്ത് ഉണ്ടായിട്ടുണ്ട്.
പിണറായി പഞ്ചായത്തിലെയും കൂത്തുപറമ്പ് മേഖലയിലെയും സിപിഎം ക്രിമിനലുകള്‍ ഈ മേഖലയില്‍ സംഘടിച്ച് പ്രകോപനം സൃഷ്ടിക്കുകയും സംഘര്ഷമുണ്ടാക്കുകയുമാണ്. ഓലായിക്കര, പിണറായി ടൗണ്‍, കാപ്പമ്മല്, പുല്ലിയോട് തുടങ്ങിയ മേഖലകളില്‍ നിന്നാണ് സിപിഎം ക്രിമിനലുകള്‍ പിണറായി മേഖലയില്‍ അക്രമം അഴിച്ചുവിടുന്നത്. പോലീസ് ഒത്താശയോടെയാണ് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്.
സിപിഎം നേതാക്കളായ കൊമ്പന് രാജീവന്, കുറ്റിയന്‍ രാജന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അക്രമംനടത്തിയത്. പിണറായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഒട്ടേറെ പേര് സംഘപരിവാര്‍ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാനാണ് സിപിഎം സംഘം ഈ മേഖലയില്‍ അക്രമങ്ങള്‍ നടത്തുന്നത്.
ഇത്തരം അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: