ന്യൂദല്‍ഹി: ആസിയാന്‍ അംഗരാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പാലമാണ് സിംഗപ്പൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിന്റെ ഏറ്റവും ഊഷ്മളവും സുദൃഢവുമായ കാലഘട്ടമാണിതെന്നും സിംഗപ്പൂരിലെ ബിസിനസ് സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
പുതിയ കാലഘട്ടത്തിന്റെ സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമാകുന്നതെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തെ കണ്ട മോദി വ്യക്തമാക്കി. കിഴക്കന്‍ രാജ്യങ്ങളിലേക്ക് നോക്കുമ്പോള്‍ സിംഗപ്പൂരാണ് ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഘടകം. അതിവേഗത്തില്‍ മാറ്റത്തിലേക്കും വികസന പാതയിലേക്കും കുതിക്കുന്ന ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് തന്റെ ദൗത്യമെന്നും മോദി പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും മുപ്പതോളം സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പങ്കെടുത്ത പ്രദര്‍ശനപരിപാടിയില്‍ മോദി പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാകുന്നത് ഏറെ സന്തോഷകരമാണ്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ന് സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഷാന്ഗ്രിലായില് നടക്കുന്ന ചര്‍ച്ചയില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പ്രഭാഷണം നടത്തും. ഗാന്ധിജിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത ക്ലിഫോര്‍ഡ് പിയറില്‍ നാളെ മോദി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നുണ്ട്. ഇന്ത്യയുമായി സാസംക്കാരിക ബന്ധമുള്ള ആരാധനാലയങ്ങളും മോദി സന്ദര്‍ശിക്കും. സിംഗപ്പൂരിലെ ചാംഗി നാവികത്താവളത്തിലെത്തുന്ന മോദി അവിടെയുള്ള ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് സത്പുര സന്ദര്‍ശിച്ച് നാവികരുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ 2ന് വൈകിട്ട് പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ദല്‍ഹിക്ക് മടങ്ങും.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ മോദി പ്രതിരോധ മേഖലയിലടക്കം സുപ്രധാന പതിനഞ്ചോളം കരാറുകളൊപ്പിട്ട ശേഷമാണ് ഇന്തോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ചത്. യാത്രാമധ്യേ മലേഷ്യയിലിറങ്ങിയ മോദി പുതിയ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായും ഉപപ്രധാനമന്ത്രി ഡോ. വാന്‍ അസീസയുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: