കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ മാധ്യമപഠന സ്ഥാപനമായ ഐഐഎംസി ഉടന്‍ തന്നെ യൂണിവേഴ്സിറ്റിയാകുമെന്ന് ഡയറക്ടര്‍ ജനറല്‍ കെ.ജി. സുരേഷ്. കോട്ടയത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റിയാക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പൂര്‍ത്തിയാകുന്ന സതേണ്‍ റീജ്യണല്‍ കാമ്പസിന്റെ ഉദ്ഘാടനം മലയാളികള്‍ക്ക് ഓണസമ്മാനമായിരിക്കും. പത്ത് ഏക്കര്‍ സ്ഥലത്ത് രണ്ടായിരത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ കെട്ടിടം പൂര്‍ത്തിയാക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോ, സെമിനാര്‍ ഹാള്‍, വനിതാ ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്സ് എന്നീ സൗകര്യങ്ങളോടെയാണ് പുതിയ കാമ്പസ് ഒരുങ്ങുന്നത്. കേരളത്തനിമ വിളിച്ചോതുന്ന കമാനം കാമ്പസിന്റെ പ്രത്യേകതയാണ്. ജോലി സുരക്ഷ ഉറപ്പാക്കുന്ന കോഴ്സുകളാണ് ഐഐഎംസിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷിനും, ഹിന്ദിക്കും പുറമേ അതാതു പ്രാദേശിക ഭാഷകള്‍ക്കും പ്രാമുഖ്യം നല്‍കിയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. ഐഐഎംസിയില്‍ പഠിക്കുന്നവര്‍ക്ക് കാമ്പസ് ഇന്റര്‍വ്യൂവിലൂടെ തൊഴില്‍ ലഭിക്കുന്നു. കോട്ടയത്തെ കാമ്പസ് നേരിടുന്ന പ്രധാന പ്രശ്നം വെള്ളത്തിന്റെ ദൗര്‍ലഭ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു തന്നാല്‍ കുടിവെള്ള പദ്ധതി ഐഐഎംസി തന്നെ നടപ്പാക്കും. അതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമാണ് ഇന്ത്യയില്‍ ലോകോത്തര നിലവാരത്തിലുള്ള ജേര്‍ണലിസം യൂണിവേഴ്സിറ്റി സ്ഥാപിക്കുക എന്നതെന്നും കെ.ജി. സുരേഷ് പറഞ്ഞു. റീജ്യണല്‍ ഡയറക്ടര്‍ ആന്‍ഡ് അക്കാദമിക്ക് ഹെഡ് ഡോ. അനില്‍കുമാര്‍ വടവാതൂരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: