കോട്ടയം: കെവിന് പി.ജോസഫെന്ന ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി മുക്കിക്കൊന്ന സംഭവത്തില്‍ പോലീസ് പ്രതികളില്‍ നിന്ന് കോഴ വാങ്ങിയതായും തെളിഞ്ഞു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള പോലീസ്, അക്രമത്തില്‍ മാത്രമല്ല അഴിമതിയിലും ഒപ്പമുണ്ടെന്ന് വ്യക്തമായി.അക്രമി സംഘത്തില്‍നിന്നും ഗാന്ധിനഗര്‍ എഎസ്ഐയും ഡ്രൈവറും കൈക്കൂലി വാങ്ങിയത് സ്ഥിരീകരിച്ച ഐജി വിജയ് സാഖറെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായിഅറിയിച്ചു.
പ്രതികളെ ചോദ്യം ചെയ്യുമ്പോഴാണ് എഎസ്ഐയും ഡ്രൈവറും സഹായിച്ചുവെന്ന വിവരം ലഭിച്ചത്. എഎസ്ഐ ബിജുവിന്റെയും ഡ്രൈവര്‍ അജയകുമാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയതായും ഐജി പറഞ്ഞു.അക്രമി സംഘത്തില്‍നിന്ന് നൈറ്റ് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എഎസ്ഐ ബിജുവും ഡ്രൈവര്‍ അജയകുമാറും രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയതായാണ് പോലീസ് സംഘം കണ്ടെത്തിയിരിക്കുന്നത്. പുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ടെത്തിയ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴാണ് സംഘം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത്.
സംഘത്തിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നു. ഇതിന്റെ പേരില്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാതിരിക്കാനാണ് പണം നല്‍കിയത്. ഇതിന് ശേഷമാണ് സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട വാഹനം പിടികൂടിയിരുന്നെങ്കില്‍ കെവിന്റെ ജീവന് രക്ഷിക്കാമായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചപ്പോള്‍ ചാക്കോയെ വിളിച്ച് കെവിനെ തിരികെ കൊണ്ടുവിടണമെന്ന് എഎസ്ഐ ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് എടുക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറായില്ലെന്നും ഐജി പറഞ്ഞു.
കേസില്‍ പിടിയിലായ പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒന്‍പത് പ്രതികളാണ് ഇതുവരെ പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രധാന പ്രതികളായ ചാക്കോ, ഷാനു, മനു എന്നിവരെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ജൂണ്‍ നാലു വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: