തിരുവനന്തപുരം: വിദ്യാലയങ്ങള്‍ ഇന്ന് തുറക്കാനിരിക്കെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മാറ്റത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്രശിക്ഷാ അഭിയാന് സംസ്ഥാനത്ത് നടപ്പാക്കിയില്ല. അതിനാല്‍, പദ്ധതി പ്രകാരം വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട 730 കോടി രൂപ നഷ്ടമാകുന്നു. സര്‍വ്വശിക്ഷാ അഭിയാനില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയെ കാര്യക്ഷമമാക്കുന്നതാണ് സമഗ്രശിക്ഷാ അഭിയാന്
എസ്എസ്എ യുടെ കീഴില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകളെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളെക്കൂടി സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് കേന്ദ്രം നടപ്പിലാക്കി. സ്കൂള്‍ വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ഏപ്രില്‍ ഒന്നിന് കേന്ദ്രം ഇരു പദ്ധതികളെയും സംയോജിപ്പിച്ച് സമഗ്രശിക്ഷാ അഭിയാന് നടപ്പിലാക്കി.
പ്രീ-പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ സമഗ്ര ശിക്ഷാ അഭിയാന് കീഴിലാകും. സംസ്ഥാനങ്ങളോട് എസ്എസ്എയും ആര്എംഎസ്എയും പിരിച്ചു വിട്ട് സമഗ്രശിക്ഷാ അഭിയാന് നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കു കാരണം പദ്ധതി ഇതുവരെയും നടപ്പാക്കിയിട്ടില്ല.
ഇരു പദ്ധതികളും സംയോജിപ്പിച്ച് ഒന്നാകണമെങ്കില്‍ എസ്എസ്എയുടെയും ആര്എംഎസ്എയുടെയും ബോര്‍ഡ് യോഗം ചേര്‍ന്ന് ഇരു വിഭാഗത്തിന്റെയും ഭരണ സംവിധാനം പിരിച്ചു വിടണം.
സമഗ്ര ശിക്ഷാ അഭിയാന് നിലവില്‍ വന്നാല്‍ 730 കോടി രൂപ വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിക്കും. സമഗ്ര ശിക്ഷാ അഭിയാനിലും കേന്ദ്രം ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകള്‍ക്ക് നല്കുന്ന യൂണിഫോമും പാഠപുസ്തകങ്ങളും മറ്റ് ആനുകൂല്യങ്ങള്‍ക്കും മാറ്റം വരുത്തിയിട്ടില്ല. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ കാതലായ മാറ്റം വരുത്തി.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പ്രയാസമേറിയ വിഷയങ്ങള്‍ കണക്കാക്കിയുള്ള പ്രത്യേക പരിശീലനം, എജ്യൂക്കേഷന്‍ ഫെസ്റ്റുകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ സാധിക്കും. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രതിമാസം 200 രൂപ വീതം സ്റ്റൈപന്റ് നല്‍കാനും പദ്ധതിയില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കു കാരണം ഈ അധ്യയന വര്‍ഷത്തില്‍ ഇവയൊന്നും നടപ്പിലാക്കാന്‍ സാധ്യത കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: