ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭാ സീറ്റ് ഇടതുപക്ഷം നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 67,303 വോട്ട് സജി ചെറിയാന് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്തും എത്തി.
വിജയകുമാറിന് 46,347 വോട്ടുകളും ശ്രീധരന്‍പിള്ളയ്ക്ക് 35,270 വോട്ടുകളുമാണ് ലഭിച്ചത്. മതന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഇടതുമുന്നണിയെ തുണച്ചതെന്ന് വോട്ട് നില വ്യക്തമാക്കുന്നു. 2016ലെ വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന്റെ അഡ്വ.കെ.കെ. രാമചന്ദ്രന് നായര്‍ക്ക് 7,983 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫിന് 44,897 വോട്ടുകളും എന്‍ഡിഎക്ക് 42,682 വോട്ടുകളുമാണ് അന്ന് ലഭിച്ചത്.
മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, പുലിയൂര്, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്മണി എന്നീ 10 പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും ഭൂരിപക്ഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ്. മാന്നാര്‍-2,768, പാണ്ടനാട്-649, തിരുവന്‍വണ്ടൂര്‍-618, മുളക്കുഴ-3,875, ആല-1,180, പുലിയൂര്-606, ബുധനൂര്‍-2,766, ചെന്നിത്തല-2,403, ചെറിയനാട്-2,424, വെണ്മണി-3,046 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ലീഡ് നില. ചെങ്ങന്നൂര്‍ നഗരസഭയില്‍ 621 വോട്ടിന്റെ ഭൂരിപക്ഷവും എല്‍ഡിഎഫ് നേടി.
ആം ആദ്മി പാര്‍ട്ടിക്ക് 368 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സെക്കുലര്‍ നാഷണല്‍ ദ്രാവിഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുഖാകാശ സരസ്വതി നാലാം സ്ഥാനത്തും നോട്ട അഞ്ചാം സ്ഥാനത്തും എത്തി. 800 വോട്ട് പിടിച്ച സുഖാകാശ സരസ്വതിയാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ചെറിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി. നോട്ടക്ക് 728 വോട്ട് ലഭിച്ചു. രാഷ്ട്രീയ ലോക്ദളിന് 248ഉം, എസ്യുസിഐക്ക് 124 വോട്ടുകളുമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: