കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് രണ്ട് ദിവസത്തിനിടെ മൂന്ന് പേര് മരിച്ച സാഹചര്യത്തില്‍ കോഴിക്കോട്ട് വീണ്ടും ജാഗ്രതാ നിര്‍ദേശം നല്കി. നിപ മൂലം മരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
മേയ് 5, 14 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും സിടി സ്കാന്‍ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശനം നടത്തിയിട്ടുള്ളവര്‍ സ്റ്റേറ്റ് നിപ സെല്ലുമായി ബന്ധപ്പെടേതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ സെല്‍ നമ്പര്‍ 0495-2381000.
കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന് എന്നിവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: