ചെന്നൈ: തൂത്തുക്കുടി സമരക്കാര്‍ക്കെതിരെ നടത്തിയ വിവാദപ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇന്നലെ വിമാനത്താവളത്തില്‍ വച്ച് നടത്തിയ പ്രതികരണം പരുക്കനും ഭീഷണി നിറഞ്ഞതുമായിരുന്നുവെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു”- അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, പ്രസ്താവന വിവാദമായതിന് പിന്നാലെ രജനീകാന്തിന്റെ പോയസ്ഗാര്‍ഡനിലെ വസതിക്ക് പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൂത്തുക്കുടിയില്‍ സന്ദര്‍ശനത്തിനിടെ നടത്തിയ വിവാദ പ്രസ്താവനകള്‍ പിന്‍വലിച്ച് താരം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. വീടിന് സമീപത്തെ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചു. പൊതുജനങ്ങളെ ഈ ഭാഗത്തേക്ക് കടത്തിവിടുന്നില്ല. ഏകദേശം 200ഓളം പോലീസുകാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചതായാണ് കണക്കാക്കുന്നത്.
പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ സാമൂഹിക വിരുദ്ധരാണ് തൂത്തുക്കുടിയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇത്തരക്കാരെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്. പൊലീസിനെ ആക്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എല്ലാറ്റിനും സമരവുമായിറങ്ങിയാല്‍ തമിഴ്നാട് ശവപ്പറമ്ബായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകുമെന്നും തൂത്തുക്കുടി വെടിവയ്പില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം രജനി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: