ചെന്നൈ: കാലിന്മേല് കാല് കയറ്റിവച്ച് ഇരുന്നതിന് തമിഴ്നാട്ടിലെ ശിവഗംഗയില്‍ മൂന്നു ദളിതരെ വെട്ടിക്കൊന്നു. കെ. ആറുമുഖം (65), എ. ഷണ്മുഖാനന്ദന് (31) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റതിനെ തുടര്‍ന്ന് മധുരൈ സര്‍ക്കാര്‍ രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം മരിച്ചു. കഴിഞ്ഞ 26ന് കറുപ്പസ്വാമി ക്ഷേത്രത്തിനു വെളിയില്‍ രണ്ട് ദളിത് യുവാക്കള്‍ കാലിന്മേല് കാല് കയറ്റിവച്ച് ഇരുന്നതാണ് അനിഷ്ടസംഭവങ്ങളുടെ തുടക്കം. ഇതു കണ്ടുവന്ന ഉയര്‍ന്നജാതിയിലുള്ളവര്‍ യുവാക്കളെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം ജാതീയ സംഭവമായി മാറുകയായിരുന്നെന്ന് പോലീസ് പറയുന്നു.
സംഭവത്തില്‍ ദളിതര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ചന്ദ്രകുമാര്‍, ഇയാളുടെ മകന് സുമന് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരനടപടിയായിരുന്നു ആക്രമണമെന്നു കരുതുന്നു. ആയുധങ്ങളുമായെത്തിയ അക്രമികള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പോലീസ് കൂട്ടുനിന്നതായി ദളിത് വിഭാഗം ആരോപിച്ചു.
കാച്ചത്താനം ഗ്രാമത്തില്‍ 30 ദളിത് കുടുംബങ്ങളും അഞ്ച് സവര്‍ണ ഹിന്ദുകുടുംബങ്ങളുമാണുള്ളത്. ആക്രമണത്തില്‍ നിരവധി വീടുകളും തകര്‍ത്തു. ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് പോലീസുകാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധവുമായെത്തിയ ദളിത് കുടുംബങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ധനസഹായം നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാരുമായി കൂടിയാലോചിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഗ്രാമവാസികള്‍ക്കു നേരെ പലവിധത്തിലുള്ള അയിത്തം സവര്‍ണ കുടുംബങ്ങള്‍ കാണിക്കുന്നുണ്ട്. ദളിത് കുടുംബാംഗങ്ങള്ക്കൊട്ടാകെ 150 ഏക്കര്‍ ഭൂമിയുണ്ട്്. എന്നാല്‍ ഇവിടേക്ക് വെള്ളം വിട്ടുകൊടുക്കാന്‍ സവര്‍ണര്‍ തയ്യാറാകാത്തതിനാല്‍ കൃഷി ചെയ്യാന്‍ സാധിക്കുന്നില്ല. മാത്രമല്ല ഇവര്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: