കൊച്ചി: പത്തൊന്‍പത് വയസ്സുള്ള പെണ്‍കുട്ടിക്ക് പതിനെട്ടുകാരനൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് ഹൈക്കോടതി. നിയമപരമായ വിവാഹത്തിനു ആണ്‍കുട്ടിക്ക് പ്രായമായില്ലെന്ന കാരണത്താല്‍ ഇവരെ പിരിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്നവര്‍ സമൂഹത്തിലുണ്ടെന്നത് സത്യമാണ്. ഇതിനു നേരെ കണ്ണടയ്ക്കാന്‍ കോടതിക്ക് കഴിയില്ല. യാഥാസ്ഥിതിക വിഭാഗത്തിന് ഇത്തരം നടപടികള്‍ ഹിതകരമല്ലെങ്കിലും ഒരുമിച്ച് ജീവിക്കാനുള്ള ഇവരുടെ അവകാശത്തെ മാനിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്. പെണ്‍കുട്ടിക്ക് യുവാവിനൊപ്പം താമസിക്കാനും അയാള്‍ക്ക് വിവാഹപ്രായം എത്തിയാല്‍ വിവാഹം കഴിക്കാനും സ്വാതന്ത്ര്യമുണ്ട്. ഒരു ഹേബിയസ് ഹര്‍ജിയിലെ ഉത്തരവിലൂടെ ഇവരെ വേര്‍പിരിക്കാനും സാധിക്കില്ല- ഹൈക്കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ് തികഞ്ഞതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം. അതിനാല്‍ യുവാവിനൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ലീവ്-ഇന്‍ റിലേഷന്ഷിപ് സുപ്രീം കോടതി നന്ദകുമാര്‍ കേസില്‍ നിയമപരമായി അംഗീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്നു കോടതി പറഞ്ഞൂ.
പതിനെട്ടുകാരനായ കാമുകന്റെ തടവില്‍ കഴിയുന്ന പത്തൊന്‍പതുകാരിയായ മകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ അച്ഛന് നല്കിയ ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഇസ്ലാം മത വിശ്വാസികളായ ഇരുവരും ഒരുമിച്ചാണ് താമസമെന്നും യുവാവിന് വിവാഹ പ്രായമെത്തിയാല്‍ വിവാഹം നടത്താന്‍ താന്‍ തയ്യാറാണെന്നും അച്ഛന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: