മുംബൈ: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മാതാവുമായ അര്‍ബ്ബാസ് ഖാനെതിരെ താനെ പോലീസ് സമന്‍സ് പുറപ്പെടുവിച്ചു. ശനിയാഴ്ചയ്ക്കു മുമ്പ് ഹാജരാകാനാണ് പോലീസ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണു സൂചന.
വാതുവയ്പ്പുകാരനായ സോനു ജലാനെ താനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ ശനിയാഴ്ച സ്വയം ഹാജരായി കൊള്ളാമെന്ന് അര്‍ബ്ബാസ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തോളമായി അര്‍ബ്ബാസും സോനുവും ഉറ്റസുഹൃത്തുക്കളാണെന്നും ഇവര്‍ ഫോണ്‍വഴി ബന്ധപ്പെടാറുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം അര്ബ്ബാസിനെ സംബന്ധിക്കുന്ന വീഡിയോ സോനുവിന്റെ കൈവശമുണ്ടെന്നും ഇതുപയോഗിച്ച് സോനു അര്ബ്ബാസിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വീഡിയോയില്‍ എന്താണെന്ന കാര്യത്തില്‍ അറിവില്ല. അര്‍ബ്ബാസ് മൂന്ന് കോടി വാഗ്ദാനം ചെയ്തിരുന്നതായും സോനു സമ്മതിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് അര്ബ്ബാസിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. പ്രത്യേകിച്ച് ഐപിഎല്‍ വാതുവയ്പ്പ്.
സോനുവിന്റെ അറസ്റ്റ് പോലീസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. എന്തെന്നാല്‍ ഇയാള്‍ ഡി-കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്. കൂടാതെ 2016ലെ ശ്രീലങ്ക-ആസ്ട്രേലിയ ടെസ്റ്റ് മത്സരമുള്പ്പടെയുള്ള നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ ഇയാള്‍ വാതുവയ്പ്പ് നടത്തിയിരുന്നു. ലങ്കയിലേക്ക് സോനുവും കൂട്ടാളികളും യാത്ര നടത്തുകയും പിച്ച് കുറേറ്ററെ കണ്ട് ടെസ്റ്റ് മത്സരത്തിലെ വാതുവയ്പ്പിനുള്ള നടപടികള്‍ നടത്തുകയും ചെയ്തിരുന്നു.
മുംബൈയില്‍ സോനുവിന് സ്വന്തമായി മൂന്ന് ഫ്ളാറ്റുകളുണ്ട്. ഇത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ആഡംബര കാറുകളുടെ നീണ്ട നിര തന്നെ ഇയാളുടെ പക്കലുണ്ടെന്നാണ് അറിവ്.
സോനുവിന്റെ വസ്തുവകകളില്‍ ഒന്നില്‍ നിന്നും ഒരാള്‍ക്ക് ഡയറി ലഭിച്ചിരുന്നെന്നും ഇതില്‍ 2018 ഐപിഎല്‍ സീസണില്‍ വാതുവയ്പ്പിലൂടെ 500 കോടി സ്വന്തമാക്കിയതായി വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ ചെന്നൈ-ഹൈദരാബാദ് ഫൈനലിലൂടെ മാത്രം 10 കോടി സ്വന്തമാക്കിയതായി പറയുന്നു.
പാക്കിസ്ഥാനിലെ ദാവൂദിന്റെ അനുയായികളുമായി സോനുവിന് അടുത്ത ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ദുബായിയിലെ ദാവൂദിന്റെ അനുയായികളായ റയീസ് സിദ്ദിഖിയും അനില്‍ കോത്താരിയുമായും(അനില്‍ തുണ്ട) ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: