തലശ്ശേരി: പള്ളി വികാരി മുഖ്യ പ്രതിയും കന്യാസ്ത്രീകളും ആശുപത്രി അധികാരിയും ഡോക്ടര്‍മാരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും കമ്മിറ്റിയംഗവും ഉള്‍പെടെ 9 പേര് കൂട്ടുപ്രതികളുമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ നീണ്ട ഒന്നേകാല്‍ വര്‍ഷത്തെ അനിശ്ചിതത്വം വഴിമാറി ഉടന്‍ വിചാരണ ആരംഭിക്കും. കേസില്‍ 40 ദിവസത്തിനകം കുറ്റം ചുമത്തല്‍ നടപടി പൂര്‍ത്തിയാക്കാനും ആറ് മാസത്തിനകം വിചാരണ തീര്‍ക്കാനും കേരള ഹൈക്കോടതി ഉത്തരവിട്ടു. പള്ളിമേടയില്‍ കംപ്യൂട്ടര്‍ പരിശീലനത്തിനെത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് വികാരി ഫാ.റോബിന് വടക്കുംചേരിക്കെതിരെയുള്ള കുറ്റം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ബന്ധപ്പെട്ടവരെ യഥാസമയം അറിയിക്കാതെ മറച്ചു വെച്ചതിന് കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ക്കും ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി അവരെയും കൂട്ടുപ്രതികളാക്കി. നവജാത ശിശുവിനെ മണിക്കൂറുകള്‍ക്കകം അമ്മയില്‍ നിന്നും വേര്‍പെടുത്തി രാത്രി തന്നെ അനാഥ മന്ദിരത്തിലേക്ക് കടത്തിയതിന് കന്യാസ്ത്രികളൂം പിഞ്ചു കുഞ്ഞിനെ അനാഥായത്തില്‍ പ്രവേശിപ്പിച്ച് അക്കാര്യം സ്വകാര്യമാക്കിയതിന് സ്ഥാപനം നടത്തിപ്പ് ചുമതലയുള്ള ചൈല്‍ഡ് ലൈന്‍ മേധാവിയും സഹായിയും പ്രതി പട്ടികയിലായി. 2007 ഫിബ്രവരി 26 ന് സംഭവം പുറത്ത് വന്നതോടെ മുഖ്യ പ്രതി ഫാദര്‍ റോബിന് വടക്കുംചേരി മുങ്ങി. കാനഡയിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പോലീസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു. അന്ന് മുതല്‍ വൈദികള്‍ കണ്ണൂര്‍ ജയിലിലാണുള്ളത്. തലശ്ശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച ഇദ്ദേഹം കഴിഞ്ഞ ദിവസം ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കേസിന്റെ വിചാരണ കഴിയുന്നത് വരെ ജാമ്യം നല്‍കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ മറ്റ ഒമ്പത് പ്രതികളും ജാമ്യത്തിലാണുള്ളത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആരോപിതമായ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ സ്റ്റേ ചെയ്യണമെന്നും അപേക്ഷിച്ച് ഇവരില്‍ മൂന്ന് പേര് നല്കിയ ഹരജി മൂന്നാഴ്ച മുന്‍പേ സുപ്രീം കോടതിയും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: