കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ പൊന്കതിര് മെഗാ എക്സിബിഷനില്‍ എട്ടുദിവസം കൊണ്ട് നടന്നത് ഇരുപതുലക്ഷത്തോളം രൂപയുടെ വില്‍പ്പന. സര്‍ക്കര്‍-സര്‍ക്കാരിതര വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകളിലൂടെയാണ് ഇത്രയും വില്‍പ്പന ഉണ്ടായത്. ഒരുലക്ഷത്തോളം പേരാണ് എക്സിബിഷനില്‍ സന്ദര്‍ശകരായി എത്തിയിത്.
സ്കൂള്‍ വിപണി ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത്- 3,28,704 രൂപ. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച വില്‍പ്പനയാണ് ഉണ്ടായത്. ഒരുലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളാണ് വിവിധ കൈത്തറി യൂണിറ്റുകള്‍ പൊന്‍കതിരില്‍ വിറ്റഴിച്ചത്.
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സ്റ്റാളില്‍ നിന്നും വിറ്റഴിച്ചത് 1,40,000 രൂപയുടെ ഭക്ഷ്യോല്പ്പന്നങ്ങളാണ്. കോഴി, ആട്, മുട്ട, വളം, ഫാമിലേക്കാവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതിലൂടെ 18,000 രൂപയുടെ വില്‍പ്പനയാണ് മൃഗസംരക്ഷണവകുപ്പ് നടത്തിയത്. കൃഷിവകുപ്പിനും മികച്ച നേട്ടമാണ് മേളയില്‍ ഉണ്ടായത്. തത്സമയം നെല്ലുകുത്തി ഉണ്ടാക്കുന്ന അരിയും മറ്റ് ധാന്യങ്ങളുമെല്ലാം വിറ്റതിലൂടെ 58,000 രൂപയുടെ ആദായമാണ് കൃഷിവകുപ്പ് സ്വന്തമാക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് 16,000 രൂപയുടെ പുസ്തകങ്ങള്‍ വില്‍പ്പന നടത്തി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭക്ഷണശാലയില്‍ നിന്ന് ഒരുലക്ഷം രൂപയുടേയും, മില്മയുടേതില് നിന്ന് 75,000 രൂപയുടേയും, ദിനേശിന്റെ ഫുഡ് കോര്‍ട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടേയും വില്‍പ്പന നടന്നു. കുടുംബശ്രീയുടെ ഭക്ഷണശാല രണ്ടേകാല്‍ ലക്ഷം രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കുടുംബശ്രീ സ്റ്റാളുകളില്‍ നിന്ന് ആകെ ഒന്നരലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയത്.
അഞ്ഞൂറോളം പേരാണ് പുതിയ ആധാര്‍ എന്റോള്‍മെന്റിനും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുമായി ഐടി വകുപ്പിന്റെ സ്റ്റാളില്‍ എത്തിയത്. കേരള വാട്ടര്‍ അതോറിറ്റിയുടെ ക്വാളിറ്റി കണ്ട്രോള് റീജ്യണല്‍ ലബോറട്ടറിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പേര്‍ക്ക് സൗജന്യമായി ജലപരിശോധന നടത്തി നല്കി. സാധാരണഗതിയില്‍ 850 രൂപ ചെലവ് വരുന്ന ജലത്തിന്റെ ഭൗതിക-രാസ ഗുണനിലവാരമാണ് മേളയില്‍ സൗജന്യമായി പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: