ആലപ്പുഴ: ചെങ്ങന്നൂരില്‍ ‘വികസന രാഷ്ട്രീയം തോറ്റു, വര്‍ഗീയത ജയിച്ചു’ രണ്ടര മാസത്തെ പ്രചാരണത്തില്‍ വികസനം എന്ന ഒറ്റ അജണ്ടയില്‍ പ്രചാരണം നടത്തിയത് ബിജെപിയും എന്‍ഡിഎയും മാത്രം. ഉമ്മന്‍ചാണ്ടിയെ ഇറക്കി ക്രൈസ്തവ വോട്ടുകളും, രമേശ് ചെന്നിത്തലയിലുടെ ഭൂരിപക്ഷ സമുദായ വോട്ടുകളും നേടിയെടുക്കുക എന്ന തന്ത്രമായിരുന്നു യുഡിഎഫ് പയറ്റിയത്.
ക്രൈസ്തവര്‍ 26 ശതമാനവും നായര്‍ വോട്ടുകള്‍ 24 ശതമാനവുമുണ്ട്. ക്രൈസ്തവരില്‍ ഭൂരിപക്ഷം ഓര്‍ത്തഡോക്സ്, മാര്ത്തോമക്കാരാണ്. ഉമ്മന്‍ചാണ്ടി ആഴ്ചകളോളം മണ്ഡലത്തില്‍ തമ്പടിച്ചാണ് ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലെത്തിക്കാന്‍ ശ്രമിച്ചത്. നായര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ചെന്നിത്തലയും പയറ്റി. എന്നാല്‍ ഇതിനെയൊക്കെ മറികടക്കുന്ന വര്‍ഗീയ അടവാണ് സിപിഎമ്മും, ഇടതുപക്ഷവും പയറ്റിയത്.
ചെങ്ങന്നൂരിനെ പ്രതിനിധാനം ചെയ്യേണ്ടത് നായരാണോ, ക്രൈസ്തവനാണോ എന്ന ചോദ്യമാണ് ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ സിപിഎം ഉയര്‍ത്തിയത്. പള്ളിയും സഭയും തീരുമാനിച്ചത് തങ്ങളുടെ കുഞ്ഞാട് ചെങ്ങന്നൂരിനെ പ്രതിനിധാനം ചെയ്യട്ടെ എന്നായിരുന്നു. സംവരണവും, കേസുകളും ഉയര്‍ത്തിക്കാട്ടി സമുദായ സംഘടനകളെയും സിപിഎം തങ്ങളുടെ വരുതിയില്‍ നിര്‍ത്തി.
ആര്‍എസ്എസിനെയും സംഘപരിവാറിനെയും കായികമായി നേരിടാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന പ്രചാരണത്തിലൂടെ മുസ്ളീം മത വിഭാഗത്തെയും ഒപ്പം കൂട്ടി രാഷ്ട്രീയ കൊലപാതകങ്ങള്‍ സിപിഎം സമര്‍ത്ഥമായി ഉപയോഗിച്ചു.
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കവും അനുകൂലമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ ഇടതുപക്ഷത്തിനായി. പള്ളിക്കേസില്‍ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാ പിന്തുണയും ഓര്‍ത്തഡോക്സുകാര്‍ക്ക് പിണറായി സര്‍ക്കാര്‍ ഉറപ്പു നല്കി. സഭക്കാരിയായ ശോഭനാ ജോര്‍ജിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് വാഗ്ദാനവും ചെയ്തു.
പള്ളികളില്‍ ശോഭനാ ജോര്‍ജിനെ എത്തിച്ച് വോട്ട് ഉറപ്പിക്കാനും ശ്രമിച്ചു. ഇതോടെ സജി ചെറിയാന് അനുകൂലമായ വികാരം പള്ളികളിലുണ്ടായി.
നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ചെറിയ സമുദായങ്ങളെ ഒപ്പം കൂട്ടിയത്. ഇതില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചു. പ്രചാരണ കാലയളവില്‍ ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം ഇടതുമുന്നണി നേതാക്കള്‍ക്ക് ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: