കോട്ടയം: കെവിന്റെ കൊലപാതകം സംബന്ധിച്ച പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാനെന്ന സംശയം ബലപ്പെടുന്നു. കെവിനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ച് തല്ലിച്ചതച്ച ശേഷം ഓടിച്ച് പുഴയില്‍ ചാടിച്ചതാണെന്നും മുങ്ങി മരിക്കുകയായിരുന്നെന്നുമുള്ള റിപ്പോര്‍ട്ട് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുളളതാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ, കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിന്റെ മൊഴിയും പോലീസിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമാണ്.
കെവിനെ അവസാനമായി കാണുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നാണ് അനീഷ് പറഞ്ഞത്. ഇക്കാര്യം അനീഷ് മാധ്യമങ്ങളോട് പരസ്യമായി പറയുകയും ചെയ്തു. മൃതദേഹം കണ്ടതിന് സമീപം വച്ചാണ് കെവിനെ അവസാനമായി കാണാന്‍ കഴിഞ്ഞത്. എന്നാല്‍ എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഒരാള്‍ക്ക് എങ്ങനെ ഓടി രക്ഷപ്പെടാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ ആഴമുള്ള പുഴയിലേക്ക് ഓടിച്ചിറക്കി വിടുകയായിരുന്നു എന്നും പുഴയിലെ വെള്ളം കുടിച്ചാണ് മരിച്ചതെന്നുമാണ് റിമാന്റ് റിപ്പോര്‍ട്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെളളം കയറിയിരുന്നതായി പറയുന്നുണ്ട്. എന്നാല്‍ മുങ്ങി മരിച്ചതാണോ മുക്കിക്കൊന്നതാണോ എന്ന് സ്ഥിരീകരിക്കാന്‍ പോലീസിനായിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധന പൂര്ത്തിയായല് മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: