കോട്ടയം: കെവിന് വധക്കേസില്‍ പോലീസ്, ക്വട്ടേഷന്‍ സംഘത്തിന്റെ ബന്ധം പുറത്തായതോടെ പോലീസിനുള്ളില്‍ പൊട്ടിത്തെറി. കെവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതി സ്വീകരിക്കാതെയിരുന്ന എസ്.ഐയുടെ നടപടി, മുഖ്യപ്രതിയും ഷാനു ചാക്കോയും തമ്മിലുളള ഫോണ്‍ സംഭാഷണം, ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീഖ് മുഖ്യപ്രതി ഷാനുവിന്റെ ബന്ധുവാണെന്ന ആരോപണം എന്നിവ ഒരോന്നായി വെളിപ്പെട്ടതോടെ പോലീസ് തീര്‍ത്തും പ്രതിരോധത്തിലാണ്. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ ചവിട്ടിക്കൊലയോടെ മുഖം നഷ്ടപ്പെട്ട പോലീസിന്റെ രൂപം കൂടുതല്‍ വികൃതമാകുകയാണ്.
പോലീസുകാരെ ബലിയാടാക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇന്നലെ എഎസ്ഐയും പോലീസ് ഡ്രൈവറും അറസ്റ്റിലായതോടെ സേന പൊട്ടിത്തെറിയുടെ വക്കിലാണ്. ഇതിന്റെ പ്രതിഫലനമാണ് എഎസ്ഐയുടെ അഭിഭാഷകന് കോടതിയില്‍ മുന്‍ എസ്.പി മുഹമ്മദ് റഫീഖ് ഷാനു ചാക്കോയുടെ ബന്ധുവാണെന്ന് അറിയിച്ചത്. അറസ്റ്റിലായ പോലീസുകാര്‍ നിരപരാധികളാണെന്നും കേസില്‍ മന:പൂര്‍വ്വം കുടുക്കിയതാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ടെലിഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നും ഇവര്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ പരിപാടികള്‍ മൂലം കെവിനെ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിച്ചില്ലെന്ന ആരോപണം മറയ്ക്കാനാണ് താഴെത്തട്ടിലുള്ള പോലീസുകാരെ ബലിയാടാക്കിയതെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. പോലീസിനുള്ളിലും ചേരിതിരിവായി. രാത്രിയില്‍ മാന്നാനം കുട്ടോമ്പുറം ഭാഗത്ത് വച്ച് ഷാനുവിനെയും കൂട്ടരെയും തടഞ്ഞ് രേഖകളും ഫോട്ടോയും എടുത്തത് സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചിരുന്നതായി അറസ്റ്റിലായ എഎസ്ഐയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആരും തന്നെ ഒന്നും അറിയിച്ചില്ല. സംഭവം അറിഞ്ഞപ്പോള്‍ നടപടി സ്വീകരിക്കാന്‍ വൈകിയെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് മുഹമ്മദ് റഫീഖ് പറയുന്നത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് മുഹമ്മദ് റഫീഖിന് ഐപിഎസ് ലഭിക്കുന്നത്. തുടര്‍ന്ന് വീണ്ടും സര്‍വീസിലേക്ക് മടങ്ങിവന്ന ഇദ്ദേഹത്തെ ആലപ്പുഴ എസ്.പിയായി നിയമിക്കുകയായിരുന്നു. ഇതിന് ശേഷമാണ് കോട്ടയം എസ്.പിയായി മാറ്റി നിയമിച്ചത്. സര്‍വീസില്‍ കൂടുതല്‍ കാലവും ട്രാഫിക് മേഖലയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നല്കിയപ്പോള് വിമര്‍ശനമുണ്ടായിരുന്നു. സിപിഎം നേതൃത്വത്തിന്റെ താല്പര്യം മുന്‍ നിര്‍ത്തിയാണ് ഇദ്ദേഹത്തെ എസ്പിയാക്കിയത്. എന്നാല്‍ കെവിന് സംഭവത്തില്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും കൂടുതല്‍ പ്രതിരോധത്തിലായതോടെ സംരക്ഷിച്ചവര്‍ തന്നെ കൈവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: